സഞ്ജുവിന് അവസരം നൽകണം, പുറത്താക്കുമെന്ന ഭയത്തിൽ ആർക്കും കളിക്കാനാവില്ല: സൗരവ് ഗാംഗുലി

പാകിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ടീം കോമ്പിനേഷനിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു

സഞ്ജുവിന് അവസരം നൽകണം, പുറത്താക്കുമെന്ന ഭയത്തിൽ ആർക്കും കളിക്കാനാവില്ല: സൗരവ് ഗാംഗുലി
സഞ്ജുവിന് അവസരം നൽകണം, പുറത്താക്കുമെന്ന ഭയത്തിൽ ആർക്കും കളിക്കാനാവില്ല: സൗരവ് ഗാംഗുലി

മോശം ഫോമിന്റെ പേരിൽ വിമർശനം നേരിടുന്ന മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രംഗത്തെത്തി. കഴിഞ്ഞ മാസം ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ പരാജയത്തെത്തുടർന്ന് സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടമായിരുന്നു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങളിൽ ഇഷാൻ കിഷനാണ് ഇന്ത്യക്കായി വിക്കറ്റ് കാത്തത്. അഭിഷേക് ശർമ്മയുടെ അഭാവത്തിൽ നമീബിയക്കെതിരെ കളിക്കാൻ അവസരം ലഭിച്ചെങ്കിലും 8 പന്തിൽ 22 റൺസെടുത്ത് സഞ്ജു പുറത്തായതോടെ താരത്തിനെതിരെ വീണ്ടും വിമർശനങ്ങൾ ഉയരുകയായിരുന്നു.

പാകിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ടീം കോമ്പിനേഷനിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. പരിക്കേറ്റ അഭിഷേക് ശർമ്മ ഫിറ്റല്ലെങ്കിൽ സഞ്ജു തന്നെ ടീമിൽ തുടരണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ടീം നിലവിൽ സന്തുലിതമാണെന്നും പകരക്കാരനായി വാഷിംഗ്ടൺ സുന്ദറിനെ ഓപ്പണറായി ഇറക്കണമെന്ന വാദങ്ങളിൽ കഴമ്പില്ലെന്നും ഗാംഗുലി വ്യക്തമാക്കി. എല്ലാം അഭിഷേകിന്റെ ആരോഗ്യനിലയെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: പാക് പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങുന്നു; റിങ്കു സിംഗിന് പകരം സുന്ദർ, ഓപ്പണറായി സഞ്ജു? ടീമിൽ വൻ മാറ്റങ്ങൾ!

സഞ്ജു സാംസൺ എന്ന കളിക്കാരന്റെ കഴിവിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് ഗാംഗുലി വ്യക്തമാക്കി. ടി20 ക്രിക്കറ്റിൽ ഇതിനോടകം മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുള്ള സഞ്ജുവിന് തന്റെ മികവ് തെളിയിക്കാൻ കൂടുതൽ അവസരങ്ങൾ നൽകേണ്ടത് അനിവാര്യമാണ്. രണ്ട് പരാജയങ്ങൾ ഉണ്ടാകുമ്പോഴേക്കും ടീമിൽ നിന്ന് പുറത്താക്കുമെന്ന സമ്മർദ്ദത്തിൽ ഒരു കളിക്കാരനും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അപാരമായ കഴിവുള്ള താരമാണ് സഞ്ജു എന്നും ഫോമിലേക്ക് തിരിച്ചെത്താൻ ആവശ്യമായ സമയം ടീം മാനേജ്‌മെന്റ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. നിരന്തരമായ സമ്മർദ്ദമില്ലാതെ കളിക്കാൻ സാധിച്ചാൽ സഞ്ജുവിന് ഇന്ത്യക്കായി വലിയ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. ഒരു വർഷം മുൻപ് ടി20യിൽ മൂന്ന് സെഞ്ച്വറികൾ നേടിയ താരത്തെ തഴയുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
Top