ശബരിമല സ്വർണ്ണക്കൊള്ള കേസ് നിയമസഭയിൽ ചർച്ച ചെയ്താൽ യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസുമായുള്ള അടുത്ത ബന്ധം മുഖ്യമന്ത്രി തുറന്നുകാട്ടി. 2004-ൽ കോൺഗ്രസ് ഭരണകാലത്താണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ നിയമിച്ചതെന്നും അന്നത്തെ ദേവസ്വം മന്ത്രി ഇന്ന് കോൺഗ്രസിന്റെ അഖിലേന്ത്യാ തലത്തിലുള്ള ഉന്നത നേതാവാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എൽഡിഎഫ് സർക്കാരോ നേതാക്കളോ പോറ്റിയെ സംരക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം കണ്ടെടുത്തത്. അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ പോലും പോറ്റിക്ക് പ്രവേശനം ലഭിച്ചിരുന്നു. സാധാരണ നേതാക്കൾക്ക് പോലും അസാധ്യമായ ഈ സൗകര്യം എങ്ങനെ ലഭിച്ചുവെന്ന് പരിഹസിച്ച മുഖ്യമന്ത്രി, സ്വർണം മോഷ്ടിച്ചവരും അത് വാങ്ങിയവരും എങ്ങനെ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടുവെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും പറഞ്ഞു.
Also Read: കേരളത്തെ തകർത്തത് ഇടത്-വലത് മുന്നണികൾ; വികസനത്തിനായി ബിജെപി വരണമെന്ന് നിതിൻ നബിൻ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മറവിൽ നിൽക്കുന്നവരെപ്പോലും കേരള പോലീസ് പിടികൂടുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. കുറ്റവാളികളോട് യാതൊരു ദയയും കാണിക്കില്ല. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാരിന്റെയും കോടതിയുടെയും പൂർണ്ണ പിന്തുണയുണ്ട്. പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസിനെ ബാധിക്കില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ അന്വേഷണത്തിൽ ഒരിടത്തും ഇടപെടുന്നില്ലെന്നും കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.






