തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറാക്കി നിയമിച്ചു. വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിലേക്കും മാറ്റി. ബറ്റാലിയൻ എഡിജിപിയായ എം ആർ അജിത് കുമാറിനെ എക്സൈസ് വകുപ്പിലേക്ക് മാറ്റി. എക്സൈസ് കമ്മീഷണറായാണ് നിയമനം. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായെ കേരള പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. മഹിപാൽ യാദവ് ക്രൈം ബ്രാഞ്ച് മേധാവിയാകും. ജയിൽ മേധാവി സ്ഥാനം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകി.
ഐജി സേതുരാമൻ ജയിൽ മേധാവിയാകും. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന പി പ്രകാശിന് തീരദേശ ചുമതല നൽകി. ക്രൈംബ്രാഞ്ചിൽ നിന്നും എ അക്ബറിനെ ഇൻ്റലിജൻസിൽ നിയമിച്ചു. സ്പർജൻകുമാർ ക്രൈംബ്രാഞ്ച് ഐജിയാകും. കഴിഞ്ഞ ദിവസം, ഐഎഎസ് തലപ്പത്തും അഴിച്ചുപണി നടന്നിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിൽ നിന്ന് ധനവകുപ്പിലേയ്ക്ക് മാറ്റിയിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിന് തദ്ദേശ സ്വയംഭരണ വകുപ്പിലേയ്ക്കാണ് മാറ്റം.
Also Read: രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനം മാറ്റിവെച്ചു
അതേസമയം ബിജു പ്രഭാകര്‍ വിരമിച്ചതിനെ തുടർന്ന് മിര്‍ മുഹമ്മദ് അലിയെ കെഎസ്ഇബി ചെയര്‍മാനാക്കി. അദീല അബ്ദുള്ളയെ വനിതാ ശിശു ക്ഷേമ വകുപ്പിന്‍റെ ചുമതലയിൽ നിന്ന് ഒഴിവാക്കി. അതേസമയം, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ അധിക ചുമതല നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കേശവേന്ദ്ര കുമാറിനെ ധനവകുപ്പ് സെക്രട്ടറിയാക്കി. ഡോ.എസ് ചിത്രയെ ധനവകുപ്പിൽ നിന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിലേയ്ക്ക് മാറ്റിയിരുന്നു.