രേഷ്മ തിരോധാന കേസ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് ബിജു നേരത്തേ മൊഴി നല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോള്‍ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതില്‍നിന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ അത് രേഷ്മയുടേതാണെന്ന് തെളിഞ്ഞു

രേഷ്മ തിരോധാന കേസ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍
രേഷ്മ തിരോധാന കേസ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

കാസര്‍കോട് രാജപുരം എണ്ണപ്പാറ സര്‍ക്കാരി മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എം സി രേഷ്മ (17) തിരോധാനക്കേസില്‍ പ്രതിയെ 15 വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടി. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് ബിജു നേരത്തേ മൊഴി നല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോള്‍ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതില്‍നിന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ അത് രേഷ്മയുടേതാണെന്ന് തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു.

ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 2010 ജൂണ്‍ 6നാണ് രേഷ്മയെ കാണാതാകുന്നത്. ബളാംതോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു പ്ലസ്ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തില്‍ ടിടിസി പരിശീലത്തിനെത്തിയതായിരുന്നു രേഷ്മ. പിതാവ് എം സി രാമന്‍ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി.

Also Read:പതിമൂന്നാം വയസ്സിൽ ആൺസുഹൃത്തുക്കൾക്കൊപ്പം വളർത്തമ്മയെ കൊന്ന് മകൾ; ഒടുവിൽ പിടിവീണു

2021ല്‍ ഹേബിയസ് കോര്‍പസ് ആയി ആദ്യകേസ് ഫയല്‍ ചെയ്തു. 2022 വരെ കേസ് തുടര്‍ന്നു. എന്നാല്‍ കേസ് തൃപ്തികരമല്ലെന്നും സിബിഐക്ക് വിടണമെന്നും കാണിച്ച് 2023ല്‍ വീണ്ടും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 2024 ഡിസംബര്‍ 9ന് രേഷ്മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുള്ള സമയങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു.

Share Email
Top