തൃശൂർ: മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട് വീണ്ടും കുറ്റം ആവർത്തിക്കുന്നവർക്ക് പൂട്ടിടാൻ കർശന നടപടികളുമായി തൃശൂർ റൂറൽ പോലീസ്. എൻ.ഡി.പി.എസ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവർ വീണ്ടും ഇതേ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പരമാവധി ശിക്ഷയുടെ ഒന്നര ഇരട്ടി വരെ ഉറപ്പാക്കുമെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ വ്യക്തമാക്കി.
എൻ.ഡി.പി.എസ് നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് നിലവിലുള്ളതിനേക്കാൾ കഠിനമായ ശിക്ഷയാണ് ലഭിക്കുക. ഈ വകുപ്പ് പ്രകാരം കുറ്റക്കാർക്ക് ലഭിക്കാവുന്ന പരമാവധി കഠിന തടവിന്റെ ഒന്നര ഇരട്ടി വരെ തടവും, പിഴത്തുകയുടെ ഒന്നര ഇരട്ടി വരെ പിഴയും വർദ്ധിപ്പിച്ചു നൽകാൻ വ്യവസ്ഥയുണ്ട്. ജില്ലയിൽ ഇത്തരത്തിൽ കുറ്റം ആവർത്തിച്ച 103 പ്രതികളെ കണ്ടെത്തി, അവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട കോടതികളിൽ റിപ്പോർട്ട് സമർപ്പിച്ചു.
Also Read: മുഖ്യമന്ത്രിക്ക് ‘മൂക്കുകയർ’, ഭരണത്തിൽ ഏകാധിപത്യം വേണ്ട, കോർഡിനേഷൻ കമ്മറ്റി രൂപീകരിക്കാൻ നീക്കം
മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്ന ജില്ലകളിലൊന്നാണ് തൃശൂർ റൂറലെന്നും, ലഹരി വ്യാപനം പൂർണ്ണമായും തടയുകയാണ് ലക്ഷ്യമെന്നും പോലീസ് മേധാവി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.






