തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജൂലൈ 13 വൈകിട്ട് അഞ്ചു മുതൽ ജൂലൈ 14 രാത്രി ഒമ്പതു വരെയാണ് സത്യപ്രതിജ്ഞാ കർമ്മത്തിനായി കോടതി ഇളവ് നൽകിയിരിക്കുന്നത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് നിലവിൽ ജാമ്യം ലഭിച്ചത്.
ബിജെപി നേതൃത്വം നേരിട്ട് ഇടപെട്ടാണ് സത്യപ്രതിജ്ഞയ്ക്കും കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനുമായി കോടതിയിൽ നിന്ന് ഒരു ദിവസത്തെ ഇളവ് തേടിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞാവാചകം ഗുരുദേവ നാമത്തിൽ ചൊല്ലിയതിനെത്തുടർന്ന് അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.
എന്നാൽ സുഗതന്റെ ചരിത്രവും കേസുകളുടെ പട്ടികയും ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സുഗതനെതിരെ വധശ്രമമടക്കം നിരവധി കേസുകളാണ് നിലവിലുള്ളത്. 2019-ൽ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് മുതൽ, 2026 ഫെബ്രുവരിയിൽ എംഎൽഎ ആയിരുന്ന വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരത്തിന്റെ ഉദ്ഘാടനം തടസ്സപ്പെടുത്തിയ കേസ് വരെ സുഗതന്റെ ക്രിമിനൽ പശ്ചാത്തലത്തിന്റെ ഭാഗമാണ്. ബിസിനസ് തർക്കങ്ങളും വീടുകയറിയുള്ള ആക്രമണങ്ങളും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരിക്കെയാണ് ബിജെപി ഇദ്ദേഹത്തെ വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത് എന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.






