കോഴിക്കോട്: റീൽസ് ചിത്രീകരിക്കുന്നതിനിടെ വിഡിയോഗ്രഫർ കാറിടിച്ചു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പൊലീസ് കമ്മീഷൻ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ജനുവരി 30ന് രാവിലെ 10.30ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
സമൂഹമാധ്യമത്തിൽ ലൈക്കുകൾക്കായി അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്നതു വർധിച്ചുവരികയാണ്. മത്സര ഓട്ടങ്ങൾക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അഡ്വ. വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെടൽ.