രഞ്ജി ട്രോഫി; ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് തകർച്ച

കേരളത്തിനായി നിധീഷ് എം ഡി 75 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റ് സ്വന്തമാക്കി

രഞ്ജി ട്രോഫി; ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് തകർച്ച
രഞ്ജി ട്രോഫി; ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് തകർച്ച

പൂണെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ബാറ്റിംഗ് തകര്‍ച്ചയിൽ കേരളം. രണ്ടാം ദിനം ജമ്മു കശ്മീരിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 280 റണ്‍സ് വിജയലക്ഷ്യം മറികടക്കാൻ ക്രീസിലിറങ്ങിയ കേരളം രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 41റണ്‍സെന്ന നിലയിലാണ്. 14 റണ്‍സോടെ ഓപ്പണര്‍ അക്ഷയ് ചന്ദ്രനും 23 റണ്‍സോടെ ജലജ് സക്സേനയുമാണ് ക്രീസിലുള്ളത്. രോഹന്‍ കുന്നുമ്മല്‍(1), ഷോണ്‍ റോജര്‍(0), ക്യാപ്റ്റൻ സച്ചിന്‍ ബേബി(2) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിലെ കേരളത്തിന് നഷ്ടമായി. ജമ്മു കശ്മീരിന് വേണ്ടി അക്വിബ് നബിയാണ് മൂന്ന് വിക്കറ്റും നേടിയത്.

നേരത്തെ 228-8 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ജമ്മു കശ്മീര്‍ ഒന്നാം ഇന്നിംഗ്സില്‍ 280 റണ്‍സിന് പുറത്തായിരുന്നു. പത്താമനായി ഇറങ്ങി തകര്‍ത്തടിച്ച് 30 പന്തില്‍ 32 റണ്‍സെടുത്ത അക്വിബ് നബിയും 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ്‌വീര്‍ സിംഗും ഉമര്‍ നസീറും ചേര്‍ന്നാണ് രണ്ടാം ദിനം ജമ്മു കശ്മീരിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. രണ്ടാം ദിനം ജമ്മു കശ്മീരിനെ 250നുള്ളില്‍ ഒതുക്കാമെന്ന കേരളത്തിന്‍റെ പ്രതീക്ഷകള്‍ തെറ്റിച്ച് ജമ്മു കശ്മീര്‍ പിടിച്ചു നിന്നത് കേരളത്തിന് തിരിച്ചടിയായി. രണ്ടാം ദിനം യുദ്ധ്‌വീര്‍ സിംഗിന്‍റെ വിക്കറ്റ് നഷ്ടമായപ്പോള്‍ ജമ്മു കശ്മീര്‍ 246 റണ്‍സിലെത്തിയതെ ഉണ്ടായിരുന്നുള്ളൂ.

Also Read: രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജമ്മു കശ്മീരിന് ഭേദപ്പെട്ട സ്കോർ

അതേസമയം കേരളത്തിനായി നിധീഷ് എം ഡി 75 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. എൻ പി ബേസിലും ബേസില്‍ തമ്പിയും കേരളത്തിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 16 ഓവര്‍ എറിഞ്ഞ ജലജ് സക്സേനക്ക് വിക്കറ്റൊന്നും വീഴ്ത്താൻ കഴിയാഞ്ഞത് കേരളത്തിന് തിരിച്ചടിയായി.

Share Email
Top