പാകിസ്ഥാനിൽ പോയി ഭീകരരെ കൊല്ലുമെന്ന രാജ്‌നാഥ്‌ സിങ്ങിന്റെ പ്രസ്താവന; മറുപടിയുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യയിലെ സമാധാനത്തിന് ഉലച്ചിലുണ്ടാക്കിയശേഷം പാകിസ്താനിലേക്ക് കടക്കുന്ന ഭീകരവാദികളെ അതിര്‍ത്തി കടന്നുചെന്ന് കൊലപ്പെടുത്തുമെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ പാകിസ്താന്‍. പ്രസ്താവന പ്രകോപനപരമാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതായി പാക് മാധ്യമമായ ‘ദ ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

സിഎന്‍എൻ ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം. 2019-ന് ശേഷം ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പാകിസ്താനില്‍ കടന്ന് ഭീകരന്മാരെ വധിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ദ ഗാര്‍ഡിയന്‍’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ ആസ്പദമാക്കിയുള്ള ചോദ്യത്തിനായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ മറുപടി. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം.

പാകിസ്താനിലെ സാധാരണക്കാരെ ഇന്ത്യ സ്വന്തം താല്‍പര്യപ്രകാരം ഭീകരവാദികളെന്ന് പ്രഖ്യാപിക്കുകയും അവരെ കൊലപ്പെടുത്തുമെന്ന് പറയുകയും ചെയ്യുന്നത് കുറ്റകരമായ സംഗതിയാണ്. ഇന്ത്യയുടെ ഇത്തരത്തിലുള്ള നിന്ദ്യവും നിയമവിരുദ്ധവുമായ നടപടികളെ അന്താരാഷ്ട്ര സമൂഹം ചോദ്യം ചെയ്യണമെന്നും പാക് മന്ത്രാലയത്തെ ഉദ്ധരിച്ച് ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിനെതിരേ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് തെറ്റാണെന്നും ഇന്ത്യാവിരുദ്ധ പ്രചാരണമാണെന്നുമായിരുന്നു മന്ത്രാലയം പറഞ്ഞത്.

Top