ലഖ്നൗവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

ലഖ്നൗവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

ലഖ്നൗ: ഐപിഎഎല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ഏകനാ സ്റ്റേഡിയത്തില്‍ 197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ 71), ധ്രുവ് ജുറല്‍ (34 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്സാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗവിന് കെ എല്‍ രാഹുല്‍ (48 പന്തില്‍ 76), ദീപക് ഹൂഡ (31 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.വിജയത്തോടെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. 9 മത്സരത്തില്‍ 16 പോയിന്റായി രാജസ്ഥാന്. ലഖ്നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കു്ന്നു.

കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനെത്തിയ രാജസ്ഥാന് യശസ്വി ജയ്സ്വാള്‍ (18 പന്തില്‍ 24) ജോസ് ബട്ലര്‍ (18 പന്തില്‍ 34) മികച്ച തുടക്കം നല്‍കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തു. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന പന്തില്‍ ബട്ലറെ യാഷ് താക്കൂര്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ജയ്സ്വാളും മടങ്ങി. നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗിന് (14) തിളങ്ങാനായില്ല. എന്നാല്‍ ധ്രുവ് ജുറലിനെ (34 പന്തില്‍ 52) കൂട്ടുപിടിച്ച് സഞ്ജു നടത്തിയ പ്രകടനം രാജസ്ഥാനെ വിജത്തിലേക്ക് നയിച്ചു. ജുറലിന്റെ ഇന്നിംഗ്സില്‍ രണ്ട് സിക്സും അഞ്ച് ഫോറുമുണ്ടായിരുന്നു. സഞ്ജു നാല് സിക്സും ഏഴ് ഫോറും കണ്ടെത്തി.

നേരത്തെ, തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് വീഴുന്നത് കണ്ടാണ് ലഖ്നൗവിന്റെ ഇന്നിംഗ്സ് തുടങ്ങിയത്. രണ്ട് ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്വിന്റണ്‍ ഡി കോക്ക് (8), മാര്‍കസ് സ്റ്റോയിനിസ് (0) എന്നിവരുടെ വിക്കറ്റുകള്‍ ലഖ്നൗവിന് നഷ്ടമായി. ഡി കോക്കിനെ ട്രന്റ് ബോള്‍ട്ട് ബൗള്‍ഡാക്കിയപ്പോള്‍ സ്റ്റോയിനിസിനെ സന്ദീപും വീഴ്ത്തി. പിന്നാലെ ഹൂഡ – രാഹുല്‍ സഖ്യം 115 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ലഖ്നൗ ഇന്നിംഗ്സിന്റെ നട്ടെല്ലായതും.

Top