റിയാദ്: സൗദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴ. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. മഴ ഞായറാഴ്ച വരെ തുടരും. മക്ക മേഖലയില്‍ ഇടത്തരം മുതല്‍ കനത്ത മഴ വരെ ലഭിച്ചേക്കാം. കൂടാതെ വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, പൊടിക്കാറ്റ് എന്നിവയും ഉണ്ടാകും. തായിഫ്, മെയ്സാന്‍, അല്‍ മുവൈഹ്, തുര്‍ബ, അല്‍ ഖുര്‍മ, റാനിയ തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുന്നത്.
Also Read:മെയ് 10 വരെ പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി എമിറേറ്റ്സ്
റിയാദ് മേഖലയിലും നേരിയതു മുതല്‍ ഇടത്തരം വരം മഴ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് ഉണ്ട്. അഫീഫ്, അല്‍ ദവാദ്മി, അല്‍ ഖുവൈയ, ശഖ്ര തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുന്നത്. വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, പൊടിക്കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയും ഉണ്ട്. ജസാന്‍, അസീര്‍, അല്‍ ബഹ, മദീന മേഖലകളിലും ഇടത്തരം മുതല്‍ കനത്ത മഴ വരെ ലഭിച്ചേക്കാം. നജ്‌റാന്‍, ഖാസിം മേഖലയിലും നേരിയതു മുതല്‍ ഇടത്തരം വരെ മഴ ലഭിക്കും. ഇവിടങ്ങളില്‍ ആലിപ്പഴ വീഴ്ചക്കും സാധ്യതയുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് വിട്ടുനിക്കണമെന്നും ഇവിടങ്ങള്‍ സന്ദര്‍ശിക്കുകയോ നീന്തല്‍ പോലുള്ള വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുതെന്ന് പൊതു ജനങ്ങളോട് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടു. കാലാവസ്ഥ അപ്‌ഡേറ്റുകള്‍ ഔദ്യോഗിക ചാനലുകളിലൂടെ പിന്തുടരണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.