ന്യൂഡല്‍ഹി: റെയില്‍വേ സ്‌റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി റെയില്‍വേ. ശനിയാഴ്ച ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പതിനെട്ടോളം യാത്രക്കാര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് പുതിയ സംവിധാനമൊരുക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ‘ഹോള്‍ഡിങ് ഏരിയ’ സജ്ജമാക്കുകയാണ് ചെയ്യുക. തിരക്ക് കൂടുന്ന അവസരങ്ങളില്‍ യാത്രക്കാരെ പ്രത്യേകമായി സജ്ജമാക്കിയ ഇടങ്ങളില്‍ കാത്ത് നില്‍ക്കാനനുവദിച്ച് നിയന്ത്രിത രീതിയില്‍ ട്രെയിനുകളില്‍ കയറാനനുവദിക്കുന്ന സംവിധാനമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്.
അതേസമയം തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ‘ഹോള്‍ഡിങ് ഏരിയ’ സജ്ജമാക്കുക. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന വിശേഷാവസരങ്ങളിലാണ് ഹോള്‍ഡിങ് ഏരിയകള്‍ പ്രത്യേകമായി സജ്ജമാക്കുന്നത്. ഈ സംവിധാനത്തിലൂടെ ട്രെയിനില്‍ കയറാനുള്ള യാത്രക്കാരുടെ തിക്കും തിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. തിക്കും തിരക്കും മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനായി യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Also Read: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
ഡല്‍ഹിയിലെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിച്ച് എല്ലാവരില്‍ നിന്നും സാധ്യമായ പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാരികള്‍, ഓട്ടോ-ടാക്‌സി യൂണിയനുകള്‍, ചുമട്ടുതൊഴിലാളികള്‍, യാത്രക്കാര്‍, പോലീസുകാര്‍ തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്കും ഡല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷനുകളിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാം. നിര്‍ദേശങ്ങള്‍ പരിഗണിച്ച് ത്വരിതഗതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.