ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത കടന്നാക്രമണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച ഇത്രയും വലിയൊരു ക്രമക്കേട് നടന്നിട്ടും പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇപ്പോഴും നിശബ്ദത പാലിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ വീഴ്ച വരുത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ രാജസ്ഥാനിലെ സിക്കറിൽ നീറ്റ് പരീക്ഷാർത്ഥിയായ പ്രദീപ് മേഘ്‌വാൾ ജീവനൊടുക്കിയ സംഭവം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി സർക്കാരിനെതിരായ നിലപാട് കടുപ്പിച്ചത്. ഇത് വെറും ആത്മഹത്യയല്ലെന്നും, വിദ്യാർത്ഥികളെ കേന്ദ്ര സർക്കാർ കൊലപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. പരീക്ഷ റദ്ദാക്കിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി പ്രതികരിക്കാത്തത് ദൗർഭാഗ്യകരമാണ്. ഈ വിഷയം പാർലമെന്റിൽ ഉൾപ്പെടെ പ്രതിപക്ഷം അതീവ ശക്തമായി ഉന്നയിക്കുമെന്നും തകർന്നുവീണ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം വീണ്ടെടുക്കാനും വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കാനും പ്രതിപക്ഷം എപ്പോഴും ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.





