സമൂഹ ബലാത്സംഗം നടത്തിയ കുറ്റവാളിയെ രാജ്യം വിടാന്‍ അനുവദിച്ചതാണ് മോദിയുടെ ഗ്യാരണ്ടി; രാഹുല്‍ ഗാന്ധി

സമൂഹ ബലാത്സംഗം നടത്തിയ കുറ്റവാളിയെ രാജ്യം വിടാന്‍ അനുവദിച്ചതാണ് മോദിയുടെ ഗ്യാരണ്ടി; രാഹുല്‍ ഗാന്ധി

ബെംഗളുരു: പ്രജ്വല്‍ രേവണ്ണ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ രാജ്യം വിടാന്‍ അനുവദിച്ചതാണ് മോദിയുടെ ഗ്യാരണ്ടിയെന്ന് രാഹുല്‍ വിമര്‍ശിച്ചു. ഇത് ചെറിയ കേസല്ലെന്നും സമൂഹ ബലാത്സംഗം എന്ന് വിളിക്കണ്ട സംഭവമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അങ്ങനെയുള്ള ഒരു പ്രതിയെ സ്റ്റേജില്‍ ഇരുത്തി ഇയാള്‍ക്ക് കിട്ടുന്ന വോട്ട് തനിക്ക് കിട്ടുന്ന വോട്ട് ആണെന്ന് പറഞ്ഞ ആളാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു സമൂഹ ബലാത്സംഗം നടത്തിയ കൊടുംകുറ്റവാളിക്കാണോ മോദി പിന്തുണ പ്രഖ്യാപിച്ചതെന്നും രാഹുല്‍ ചൂണ്ടികാട്ടി.

പ്രജ്വല്‍ രേവണ്ണ വിഷയം മോദി അടക്കമുള്ള ബിജെപി നേതൃത്വത്തിന് അറിയാം എന്ന വിവരം ആണ് പുറത്ത് വരുന്നതെന്നും രാഹുല്‍ പറഞ്ഞു. വിഷയം നേരത്തെ തന്നെ അറിഞ്ഞിട്ടും മോദി അത് മറച്ചു വെച്ചു, പ്രജ്വലിന് പിന്തുണ നല്‍കി. അങ്ങനെ ലോകത്തിന് മുന്നില്‍ മോദി രാജ്യത്തെ നാണം കെടുത്തി. സഖ്യം ഉണ്ടാക്കാന്‍ എന്തും ചെയ്യുന്ന ആളാണ് മോദിയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. പ്രജ്വല്‍ വിഷയത്തില്‍ രാജ്യത്തെ സ്ത്രീകളോട്, നമ്മുടെ അമ്മമാരോട്, സഹോദരിമാരോട് മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കൈയില്‍ ഇന്റലിജന്‍സും കസ്റ്റംസും ഐബിയും ഉണ്ടായിട്ടും പ്രജ്വലിനെ മോദി രാജ്യം വിടാന്‍ അനുവദിച്ചു.

Top