ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളുമായി പോലീസ് എഫ്‌ഐആർ. രാഹുൽ ഒരു ‘സ്ഥിരം കുറ്റവാളി’യാണെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വൈദ്യപരിശോധനയ്ക്കും കോടതി നടപടികൾക്കും ശേഷം രാഹുലിനെ മാവേലിക്കര സബ് ജയിലിലെ സെല്ലിലേക്ക് മാറ്റി. 2026 വർഷത്തിൽ മാവേലിക്കര ജയിലിലെത്തുന്ന ഇരുപത്തിയാറാമത്തെ തടവുകാരനായാണ് രാഹുലിനെ രേഖപ്പെടുത്തിയിരിക്കുന്നത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതിന് പുറമെ, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നും ഭീഷണിപ്പെടുത്തിയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. സമാനമായ മൂന്ന് പരാതികൾ നിലവിലുള്ളതിനാൽ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്ന് കനത്ത പോലീസ് കാവലിലാണ് രാഹുലിനെ ജയിലിലെത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹത്തെ നിശ്ചിത സെല്ലിലേക്ക് മാറ്റി.






