യൂട്യൂബ് ചാനലിലൂടെ പീഡനത്തിനിരയായി മരിച്ച പെൺകുട്ടികളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ തനിക്കെതിരെ എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ഡിജിപി ആർ. ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, കേസ് നടപടികൾക്ക് സ്റ്റേ വേണമെന്ന ശ്രീലേഖയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടയണമെന്ന ആവശ്യമാണ് ജസ്റ്റിസ് പി.ജി. അജിത് കുമാർ നിരസിച്ചത്.
തന്റെ ‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെ കുട്ടികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ പോക്സോ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നുമാണ് ശ്രീലേഖയുടെ വാദം. കോടതി നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തതെങ്കിലും അത്തരമൊരു നിർദ്ദേശം നൽകാൻ കോടതിക്ക് അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.





