ഭാര്യയുമായി പിണക്കം, ടാങ്കില്‍ ചാടി യുവാവ്; മരണവിവരം അറിയാതെ ടാങ്കിലെ വെള്ളം 3 ദിവസം കുടിച്ച് ഗ്രാമീണര്‍

ഭാര്യയുമായി പിണക്കം, ടാങ്കില്‍ ചാടി യുവാവ്; മരണവിവരം അറിയാതെ ടാങ്കിലെ വെള്ളം 3 ദിവസം കുടിച്ച് ഗ്രാമീണര്‍

ബീദര്‍: കര്‍ണാടകയിലെ ബീദറിലെ ആനദൂര ഗ്രാമത്തില്‍ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കിടന്ന ടാങ്കിലെ വെള്ളം കുടിച്ച് ഗ്രാമവാസികള്‍. ദാമ്പത്യ തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമവാസിയായ രാജു ഷൈലേഷ് (27) മാര്‍ച്ച് 27 ന് ടാങ്കില്‍ ചാടി ജീവിതം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യമറിയാതെ നാട്ടുകാര്‍ വെള്ളം സാധാരണപോലെ ഉപയോഗിച്ചു. മൃതദേഹം അഴുകിയതോടെ ടാപ്പുകളില്‍ മലിനജലം ലഭിച്ചത് നാട്ടുകാര്‍ ഗ്രാമപഞ്ചായത്തിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഷൈലേഷിന്റെ മൃതദേഹം ടാങ്കില്‍ കണ്ടെത്തിയത്. ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം ടാങ്കില്‍ നിന്ന് പുറത്തെടുത്തത്.

രാജുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാളുടെ ഭാര്യ ആറുമാസം മുമ്പ് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. അതിനുശേഷം തിരിച്ചെത്തിയില്ല. നിരാശനായ രാജു ടാങ്കില്‍ ചാടി ജീവനൊടുക്കിയതായി അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗ്രാമവാസികള്‍ മലിനജലം കഴിച്ചതിനാല്‍ മുന്‍കരുതല്‍ നടപടിയായി ഗ്രാമത്തില്‍ ആരോഗ്യവകുപ്പ് താല്‍ക്കാലിക മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസര്‍ ഡോ. ധ്യാനേശ്വര് നീര്‍ഗുഡി ഗ്രാമവാസികളോട് നിര്‍ദ്ദേശിച്ചു.

Top