ദോഹ: സിറിയൻ ഭരണകൂടത്തിനും ജനങ്ങളുടെ പുനരധിവാസത്തിനും പിന്തുണയുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി ഡമാസ്കസിൽ. വ്യാഴാഴ്ച സിറിയൻ തലസ്ഥാനത്തെത്തിയ ഖത്തർ പ്രധാനമന്ത്രിയെ സിറിയൻ ഭരണത്തലവൻ അബു മുഹമ്മദ് അൽ ജൂലാനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തുകയും സംയുക്ത വാർത്തസമ്മേളനം നടത്തുകയും ചെയ്തു.
അസദ് ഭരണകൂടത്തിന്റെ വീഴ്ചക്ക് പിന്നാലെ സിറിയൻ അതിർത്തിയിലെ യു.എൻ പ്രഖ്യാപിത നിഷ്പക്ഷ മേഖലയിലേക്ക് അതിക്രമിച്ചു കയറിയ ഇസ്രയേൽ സൈന്യം അടിയന്തരമായി പിൻവാങ്ങണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വടക്കൻ സിറിയയിലെ ഗോലൻ കുന്നുകൾ ഉൾപ്പെടെയുള്ള മേഖലകളിലെ ഇസ്രയേൽ അധിനിവേശ സേനമുന്നേറ്റത്തെ അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ മാസത്തോടെ ഇവിടെ അതിക്രമിച്ചു കടന്ന ഇസ്രയേൽ സേന സിറിയയിലെ വിവിധ മേഖലകളിലേക്ക് വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു.
Also Read: പരീക്ഷ ക്രമക്കേട്; പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പങ്കാളികളുടെ സഹകരണത്തോടെ സിറിയയുടെ പുതിയ മുന്നേറ്റത്തിന് ഖത്തറിന്റെ പിന്തുണ പ്രധാനമന്ത്രി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ വാഗ്ദാനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ ഏറെ ദുരിതമനുഭവിച്ച സിറിയൻ ജനത ഇന്ന് എല്ലാവരുടെയും പിന്തുണ അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. അസദ് രാജ്യം വിട്ടശേഷം സിറിയയിലേക്കുള്ള ഏറ്റവും വലിയ രാഷ്ട്രനേതാവിന്റെ സന്ദർശനം കൂടിയായിരുന്നു ഇത്.