പെരുമ്പാവൂര്‍: ഓപറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ട് കോടി വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. അടഞ്ഞുകിടന്ന ഗോഡൗണില്‍ നിന്നാണ് ഉത്പന്നങ്ങള്‍ പിടികൂടിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ വല്ലം റയോണ്‍സ് കമ്പനിക്ക് സമീപമുള്ള ഗോഡൗണില്‍ നിന്നാണ് 400ഓളം ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
തിരുവനന്തപുരം സ്വദേശിയായ അയ്യൂബ് ഖാന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണാണിത്. വല്ലം സ്വദേശിയായ അബ്ദുള്‍ അസീസിനീയാണ് ഗോഡൗണ്‍ നോക്കി നടത്താന്‍ ഏൽപ്പിച്ചിരുന്നത്. ഇയാളില്‍ നിന്ന് വല്ലം കുന്നത്താന്‍ വീട്ടില്‍ സുബൈറാണ് ഗോഡൗണ്‍ എടുത്തിരുന്നത്. പ്ലാസ്റ്റിക് കമ്പനിയുടെ മറവിലാണ് പുകയില ഉത്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്നത്.
Also Read: കൈക്കൂലി കേസ്; പ്രൊഫസർ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ
അതേസമയം രാത്രിയിലാണ് ഗോഡൗണില്‍ ലോറികളില്‍ പുകയില ഉത്പന്നങ്ങള്‍ എത്തിച്ചിരുന്നത്. അവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ച് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറച്ചുനാളായി ഗോഡൗണ്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.