‘ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കും’; പ്രധാനമന്ത്രി

‘ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കും’; പ്രധാനമന്ത്രി

ഉധംപൂര്‍: ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ജിതേന്ദ്ര സിങ്ങിന്റെ പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി ഉധംപൂരില്‍ മെഗാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു.

ഈ തിരഞ്ഞെടുപ്പ് കേവലം എംപിമാരെ തിരഞ്ഞെടുക്കാനുള്ളതല്ലെന്നും രാജ്യത്ത് ശക്തമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പ്രധാനമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. ”കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും മറ്റ് എല്ലാ പാര്‍ട്ടികളും ജമ്മു കശ്മീരിനെ പഴയ കാലത്തേക്ക് തിരികെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. ഈ കുടുംബം നടത്തുന്ന പാര്‍ട്ടികള്‍ ജമ്മു കശ്മീരിന് ഉണ്ടാക്കിയത്ര നാശനഷ്ടങ്ങള്‍ ആരും ഉണ്ടാക്കിയിട്ടില്ല. ഇവിടെ രാഷ്ട്രീയ പാര്‍ട്ടി അര്‍ത്ഥമാക്കുന്നത് കുടുംബമാണ്” പ്രധാനമന്ത്രി മോദി പറഞ്ഞു.

”1992-ല്‍, ‘ഏകതാ യാത്ര’യ്ക്കിടെ എനിക്ക് ഇവിടെ വലിയ സ്വീകരണം ലഭിച്ചതായി ഞാന്‍ ഓര്‍ക്കുന്നു. ആ സമയത്ത്, ഞങ്ങളുടെ ദൗത്യം, കശ്മീരിലെ ലാല്‍ ചൗക്കില്‍ ‘തിരംഗ’ ഉയര്‍ത്തുക എന്നതായിരുന്നു. 2014-ല്‍, എല്ലാവര്‍ക്കും ആശ്വാസം നല്‍കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ആ ഉറപ്പ് നിറവേറ്റി. തീവ്രവാദം, വിഘടനവാദം, കല്ലേറ്, അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പ് എന്നിവ തിരഞ്ഞെടുപ്പിന്റെ വിഷയങ്ങളല്ലാത്തത് ഇതാദ്യമാണ് പ്രധാനമന്ത്രി മോദി പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ നീണ്ട ദുരിതങ്ങള്‍ അവസാനിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റിയെന്ന് മോദി പറഞ്ഞു. ഒന്നര മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ഉധംപൂര്‍ ലോക്സഭാ സീറ്റില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് സിംഗ് വീണ്ടും ജനവിധി തേടുന്നത്. ഏപ്രില്‍ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Top