ഡല്‍ഹി: കര്‍ണാടകയിലെ ‘തഗ് ലൈഫി’ന്റെ നിരോധനം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. എം. മഹേഷ് റെഡ്ഡി എന്ന വ്യക്തിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച ചിത്രത്തിന് കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ നിരോധനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരുടെ ബെഞ്ച് കേസ് വെള്ളിയാഴ്ച പരിഗണിക്കും.
Also Read: ആർ ആർ ആറിൽ 8 മിനിറ്റ് സ്ക്രീനിലെത്തിയ അജയ് ദേവ്ഗൺ; പ്രതിഫലം കേട്ട് ഞെട്ടി സോഷ്യൽമീഡിയ
ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്ററുകള്‍ക്ക് തീയിടുമെന്ന് തീവ്രസ്വഭാവമുള്ള സംഘടനകള്‍ പരസ്യഭീഷണി മുഴക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരനായ അഭിഭാഷകന്‍ അഡ്വ. നവ്പ്രീത് കൗര്‍ കോടതിയെ അറിയിച്ചു. തീയേറ്ററുകള്‍ക്ക് സുരക്ഷയൊരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് പരിഗണിക്കാന്‍ ജസ്റ്റിസ് പി.കെ. മിശ്രയുടെ ബെഞ്ച് വിസ്സമതിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് മിശ്ര ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നതായും അനുകൂലവിധിയുണ്ടായില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് വെള്ളിയാഴ്ച പരിഗണക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.