കട്ടപ്പന: കാലാവസ്ഥ വ്യതിയാനം മൂലം ഉൽപ്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ കുരുമുളക് കർഷകർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം മുപ്പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ഇടുക്കിയിൽ മാത്രം 4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികളാണ് ഉണങ്ങിയത്. 39 കോടിയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
അതേസമയം ഇത്തവണ നല്ല ഉൽപ്പാദനം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകരുണ്ടായിരുന്നത്. എന്നാൽ വേനലിന് ശേഷമുണ്ടായ മഴ കർഷകരെ ചതിച്ചു. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികൾ തളിർക്കുന്നത്. ഇതിന് ശേഷം ചെറിയ ഇടവേള കിട്ടിയെങ്കിൽ മാത്രമേ വള്ളികളിൽ കുരുമുളക് തിരിയിടുകയുള്ളൂ. മഴക്കുള്ള ഈ ഇടവേള കിട്ടാതെ വന്നതോടെ തിരികളുണ്ടാകുന്നത് ഗണ്യമായി കുറഞ്ഞു. ഇതാണ് ഉൽപ്പാദനം കുറയാൻ പ്രധാന കാരണമായത്. വിളവെടുത്ത് കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തേതിൻറെ മൂന്നിൽ രണ്ട് മാത്രമാണ് കിട്ടിയത്. വിലയിൽ ഇത്തവണ കാര്യമായ വർധനവുണ്ടായി. കിലോയ്ക്ക് 700 രൂപക്ക് മുകളിലാണിപ്പോൾ വില.