ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജെര്‍മെയ്‌ന് കിരീടം

ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജെര്‍മെയ്‌ന് കിരീടം

പാരിസ്: ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജെര്‍മെയ്‌ന് കിരീടം. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോ ഞായറാഴ്ച ലിയോണിനോട് 3-2ന് തോറ്റതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ എംബാപ്പെയും സംഘവും ജേതാക്കളാകുന്നത്. 12 പോയിന്റ് ലീഡാണ് നിലവിൽ പിഎസ്ജിക്കുള്ളത്. പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

മൊണാക്കോക്കെതിരെ അലക്‌സാണ്ട്രെ ലകാസറ്റെ, സെയ്ദ് ബെന്‍ റഹ്‌മ, മാലിക് ഫൊഫാന എന്നിവരാണ് ലിയോണിനായി ഗോള്‍ നേടിയത്. വിസ്സാം ബിന്‍ യെദ്ദറാണ് മൊണാക്കൊയുടെ ഇരു ഗോളും നേടിയത്. 31 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പിഎസ്ജിക്ക് 70ഉം മൊണാക്കോക്ക് 58ഉം പോയന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ബ്രെസ്റ്റിന് 56 പോയിന്റ് .

ആറ് ലീഗ് കിരീടങ്ങളില്‍ പങ്കാളിയായ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഈ സീസണോടെ ക്ലബ് വിട്ട് റിയൽ മാഡ്രിഡില്‍ ചേരുമെന്നാണ് സൂചന. ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നത്. ലൂയിസ് എന്‍ റിക്വെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം അപാര ഫോമില്‍ കളിക്കുന്ന പിഎസ്ജി ഇതുവരെ കളിച്ച 31 ലീഗ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്.

Top