പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയുടെ ദുര്‍ബലമായ അവസ്ഥ എന്ത് കൊണ്ടും ആ രാജ്യത്തെ ഒരു നീണ്ട സൈനിക സംഘട്ടനത്തിന് പ്രാപ്തരാകുന്നില്ല. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പ് കുത്തി നില്‍ക്കുന്ന പാക്കിസ്ഥാന്റെ ഏക പിടിവള്ളി ഐഎംഎഫ് വായ്പകളാണ്. എന്നാല്‍ പാക്കിസ്ഥാന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെ ആ വഴിക്ക് ഇന്ത്യ മുടക്കം വെക്കുന്നുമുണ്ട്. ഐഎംഎഫിന്റെ റെസിലിയന്‍സ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ഫെസിലിറ്റി പ്രകാരം പാക്കിസ്ഥാന്‍ 1.3 ബില്യണ്‍ ഡോളറിന്റെ പുതിയ വായ്പയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങി കിട്ടാവുന്ന വാതിലുകളൊക്കെ പാക്കിസ്ഥാന്‍ ധനസഹായത്തിനായി മുട്ടുന്നുണ്ട്. ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ സ്ഥിരതയിലേക്ക് നയിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഐഎംഎഫിന്റേത് പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങള്‍. എന്നാല്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ആണ് ഐഎംഎഫിനെ മുന്നില്‍ കണ്ട് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നത് പരസ്യമായ രഹസ്യമാണ്.
Also Read: നിലം തൊടനാകാതെ മടക്കം; പാക് പ്രതിരോധ സംവിധാനങ്ങളെ തച്ചുടച്ച് ഇന്ത്യ
ഐക്യരാഷ്ട്രസഭ നിരോധിച്ച തീവ്രവാദികള്‍ ഉള്‍പ്പെടെ നിരവധി ഭീകരര്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അഭിപ്രായപ്പെട്ടിരുന്നു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ യിലേക്കും ലഷ്‌കറെ ത്വയ്ബ, ജയ്ഷെ മുഹമ്മദ് പോലുള്ള ഭീകരവാദ സംഘടനകളിലേക്കും പാക്കിസ്ഥാന് ലഭിക്കുന്ന ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നതായി കരുതുന്നതിനാല്‍ തന്നെ, ഐഎംഎഫ് പാക്കിസ്ഥാന് വായ്പ നല്‍കുന്നതിനെ ഇന്ത്യ ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്. മറുവശത്തു പാക്കിസ്ഥാനുള്ള ധനസഹായം സ്തംഭിക്കുന്നത് അതിന്റെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രഹരമേല്‍പ്പിക്കും എന്നത് തീര്‍ച്ചയാണ്. കഴിഞ്ഞ വര്‍ഷം ഐഎംഎഫില്‍ നിന്ന് 7,00 കോടി ഡോളറിന്റെ വായ്പ പാക്കിസ്ഥാന് ലഭിച്ചിരുന്നു. മാര്‍ച്ചില്‍ 130 കോടി ഡോളറിന്റെ കാലാവസ്ഥാ പ്രതിരോധ വായ്പയും ഐ.എം.എഫില്‍ നിന്ന് ലഭിക്കുകയുണ്ടായി.

ആഗോള കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിനോട് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുളള നടപടികള്‍ ഇന്ത്യ ശക്തമാക്കുകയാണ്. തീവ്രവാദ ധനസഹായം, ആയുധക്കടത്ത് എന്നിവ തടയുന്നതിന് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് എഫ്എടിഎഫ്. ഉയര്‍ന്ന വിദേശ കടബാധ്യതയും അപകടകരമായി കുറഞ്ഞ വിദേശനാണ്യ കരുതല്‍ ശേഖരവും പാക്കിസ്ഥാന്‍ നേരിടുന്നുണ്ട്. കൂടാതെ സമീപ വര്‍ഷങ്ങളില്‍ ഏതാണ്ട് പേയ്മെന്റ് ബാലന്‍സ് പ്രതിസന്ധിയും ഉയര്‍ന്ന പണപ്പെരുപ്പവും രാജ്യം നേരിടുന്നു.
Also Read: ഡിജിറ്റൽ യുദ്ധത്തിലും നാണക്കേട് തന്നെ, ഇന്ത്യയെ ഒരിടത്തും തൊടാൻ പാക്കിസ്ഥാന് കഴിയില്ല!
2024 ല്‍ പാക്കിസ്ഥാന്റെ വിദേശ കടം 130 ബില്യണ്‍ ഡോളറിലധികമായി ഉയര്‍ന്നു. അതില്‍ അഞ്ചിലൊന്ന് ഭാഗവും അതിന്റെ പ്രധാന സഖ്യകക്ഷിയായ ചൈനയുടെ ഉടമസ്ഥതയിലാണെന്ന് ആണ് കണക്കാക്കപ്പെടുന്നത്. ഇതിനു വിപരീതമായി, പാക്കിസ്ഥാന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 15 ബില്യണ്‍ ഡോളറില്‍ കൂടുതലായി കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം മൂന്ന് മാസത്തെ ഇറക്കുമതിക്ക് മാത്രമേ നല്‍കൂ. ഫെബ്രുവരിയിലെ ഫിച്ച് റിപ്പോര്‍ട്ട് പ്രകാരം, 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 13 ബില്യണ്‍ ഡോളര്‍ ദ്വിരാഷ്ട്ര നിക്ഷേപം ഉള്‍പ്പെടെ 22 ബില്യണ്‍ ഡോളറിലധികം പൊതു ബാഹ്യകടത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനാല്‍ ഫണ്ടിംഗ് ആവശ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കരുതല്‍ ശേഖരം കുറവാണ്. ഐഎംഎഫിന്റെ 37 മാസത്തെ വിപുലീകൃത ഫണ്ട് ഫെസിലിറ്റി പ്രോഗ്രാമില്‍ ബെയ്ല്‍ഔട്ട് കാലയളവിലെ ആറ് അവലോകനങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ ഏകദേശം 1 ബില്യണ്‍ ഡോളറിന്റെ അടുത്ത ഗഡു പുറത്തിറക്കുന്നത് പ്രകടന അവലോകനത്തിന്റെ വിജയത്തെ ആശ്രയിച്ചിരിക്കും.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദ ധനസഹായത്തിനായി ഫണ്ട് വകമാറ്റുന്നതിന് ഇന്ത്യയില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരുന്ന പാക്കിസ്ഥാന് എന്തായാലും അവലോകനയോഗത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. പാക്കിസ്ഥാന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം തീവ്രവാദത്തിലേക്കുള്ള സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും. സാമ്പത്തികമായി ദുര്‍ബലമായ ഒരു രാജ്യത്തെ സഹായിക്കാനുള്ള അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തീവ്രവാദം വളര്‍ത്താന്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നുണ്ട് എന്ന വാദമാണ് ഇന്ത്യ ശക്തമായി മുന്നോട്ടു വെക്കുന്നത്.
Also Read: പാക് സൈനിക പോസ്റ്റുകളെ വിഴുങ്ങിയ ഇന്ത്യയുടെ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകൾ !
അതേസമയം, ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത് ലോകരാജ്യങ്ങളെല്ലാം ആശങ്കയോടെയാണ് കാണുന്നത്. എന്നാല്‍ പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ആക്രണത്തില്‍ ഏറ്റവും ചങ്കിടിപ്പുള്ള രാജ്യം ചൈനയാകും. അതിനു കാരണം പാക്കിസ്ഥാന്റെ മണ്ണില്‍ ചൈനീസ് സര്‍ക്കാര്‍ നടത്തിയ ശതകോടികള്‍ ഒലിച്ചു പോകുമോയെന്ന ഭയമാണ്. കഴുത്തറ്റം കടത്തില്‍ മുങ്ങിയ പാക്കിസ്ഥാന്‍ അടുത്തിയിടെയായി ചൈനയെ സമ്പൂര്‍ണമായി ആശ്രയിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. പാക്കിസ്ഥാനിലെ പ്രധാന തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും വലിയ നിക്ഷേപമാണ് ചൈനയ്ക്കുള്ളത്. തങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് നില്‍ക്കുന്നൊരു സര്‍ക്കാരും സൈന്യവും ഉള്ളതാണ് ചൈനയെ ഇത്രയധികം നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചത്. മാത്രവുമല്ല, ഇന്ത്യയ്ക്കെതിരെ ഒരു പങ്കാളിയെയും ചൈന പാക്കിസ്ഥാനില്‍ കാണുന്നു.

സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് പാക്കിസ്ഥാനിലേക്കുള്ള ഏറ്റവും വലിയ സൈനിക ആയുധ വിതരണക്കാരാണ് ചൈന. അതായത് പാക്കിസ്ഥാനിലേക്കുള്ള മൊത്തം ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്നാണ്. ബാക്കി 5.5 ശതമാനം നെതര്‍ലാന്‍ഡ്സും 3.8 ശതമാനം തുര്‍ക്കിയുമാണ്. അഫ്ഗാനിസ്ഥാനിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലേക്കുള്ള ആയുധ വിതരണം അമേരിക്ക ഏറെക്കുറെ അവസാനിപ്പിച്ചമട്ടാണ്. മുന്‍പ് സാമ്പത്തിക നിലനില്‍പ്പിനടക്കം പാക്കിസ്ഥാന്‍ അമേരിക്കയെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം ചൈനയാണ്. പാക്കിസ്ഥാനിലെ വിവിധ റോഡ്, തുറമുഖ പദ്ധതികളില്‍ ചൈനയ്ക്ക് വലിയ നിക്ഷേപമാണുള്ളത്. തങ്ങളുടെ പ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെ പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് വലിയ താല്പര്യമില്ല. എന്നാല്‍ സൈന്യത്തിന്റെ ഉറച്ച പിന്തുണയുള്ളതിനാല്‍ പ്രത്യക്ഷ പ്രതിഷേധമില്ലെന്ന് മാത്രം.
Also Read: ചൈനയുടെ സഹായങ്ങളെല്ലാം വെറുതെ, ഇന്ത്യയോട് മല്ലിടാൻ പാക്കിസ്ഥാന് കഴിയില്ല
എന്നാല്‍ സ്വതന്ത്രരാജ്യമാകാന്‍ പോരാട്ടം നടത്തുന്ന ബലൂചിസ്ഥാനില്‍ അങ്ങനെയല്ല. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ചൈനീസ് എന്‍ജിനിയര്‍മാരെയും പൗരന്മാരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ട്. ബലൂചിസ്ഥാന്‍ മേഖലയിലെ അളവില്ലാത്ത ധാതുവിഭവങ്ങളിലും ചൈനയ്ക്കൊരു കണ്ണുണ്ട്. എന്നാല്‍ പാക്കിസ്ഥാനെ പോലെ ചൈനയെയും ശത്രുപക്ഷത്ത് നിര്‍ത്തിയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി മുന്നോട്ടു പോകുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും പാക്കിസ്ഥാനില്‍ സ്വാധീനം ഉറപ്പിക്കുന്നതിനുമായി 2015ല്‍ ചൈന മുന്‍കൈയെടുത്ത് ആരംഭിച്ചതാണ് ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (China-Pakistan Economic Corridor). ഇതുപ്രകാരം ഗ്വാദര്‍, കറാച്ചി തുറമുഖങ്ങളുടെ നവീകരണത്തിന് ചൈന വലിയ സാമ്പത്തികസഹായം നല്‍കുന്നുണ്ട്.
വീഡിയോ കാണാം