ജനങ്ങളെ വിചാരണ ചെയ്യാൻ സൈന്യം, ജനാധിപത്യത്തെ നോക്കുകുത്തിയാക്കി പാക്കിസ്ഥാൻ

യുദ്ധക്കൊതിയനായ ജനറൽ അസിം മുനീർ എടുത്ത തീരുമാനങ്ങളിൽപ്പെട്ട് നട്ടം തിരിയുന്ന സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധിയുമായെത്തയിരിക്കുകയാണ് പാക്കിസ്ഥാൻ. സൈനിക കോടതികളിൽ സാധാരണക്കാരായ പൗരന്മാരെ വിചാരണ ചെയ്യാമെന്നാണ് ജസ്റ്റിസ് അമിനുദ്ദീൻ ഖാൻ അധ്യക്ഷനായ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്.

ജനങ്ങളെ വിചാരണ ചെയ്യാൻ സൈന്യം, ജനാധിപത്യത്തെ നോക്കുകുത്തിയാക്കി പാക്കിസ്ഥാൻ
ജനങ്ങളെ വിചാരണ ചെയ്യാൻ സൈന്യം, ജനാധിപത്യത്തെ നോക്കുകുത്തിയാക്കി പാക്കിസ്ഥാൻ

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെറളിപ്പിടിച്ചിരിക്കുന്ന പാക്കിസ്ഥാന് സമയോചിതമായും, കൃത്യമായ രീതികളിലൂടെയും നടപടികളെടുക്കാനുള്ള ഉത്തരവാദിത്വവും സാമാന്യബോധവും നഷ്ടപ്പെട്ടുവെന്ന് തന്നെ പറയാം. ഇപ്പോഴിതാ, യുദ്ധക്കൊതിയനായ ജനറല്‍ അസിം മുനീര്‍ എടുത്ത തീരുമാനങ്ങളില്‍പ്പെട്ട് നട്ടം തിരിയുന്ന സൈന്യത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വിധിയുമായെത്തയിരിക്കുകയാണ് പാക്കിസ്ഥാന്‍. സൈനിക കോടതികളില്‍ സാധാരണക്കാരായ പൗരന്മാരെ വിചാരണ ചെയ്യാമെന്നാണ് ജസ്റ്റിസ് അമിനുദ്ദീന്‍ ഖാന്‍ അധ്യക്ഷനായ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്. ഈ വിധി രാജ്യത്തിന്റെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. ഇത് സിവിലിയന്‍ അവകാശങ്ങളെ കൂടുതല്‍ ഇല്ലാതാക്കുകയും സൈനിക ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.

Also Read: ശതകോടികളുടെ നിക്ഷേപം വെള്ളത്തിൽ, പണത്തിനായി പരക്കം പാഞ്ഞ് പാക്കിസ്ഥാന്‍, വിടാതെ ഇന്ത്യ

പാക്കിസ്ഥാന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ സങ്കീര്‍ണ്ണമാക്കാനായി എടുക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ വലയാന്‍ പോകുന്നത് പാക്കിസ്ഥാനിലെ സാധാരണക്കാരും, സൈനികരുമാണ്. സൈനിക കോടതികളിലെ സിവിലിയന്മാരുടെ വിചാരണ ‘ഭരണഘടനാ വിരുദ്ധം’ എന്ന 2023 ഒക്ടോബറിലെ സുപ്രീം കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് മെയ് 7 ലെ പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ ഈ വിധി പുറത്ത് വരുന്നത്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനും പാക്കിസ്ഥാനിലെ ജനാധിപത്യത്തെ ഇല്ലാതാക്കാനും സൈനിക സ്ഥാപനത്തിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഈ വിധി. പാക്കിസ്ഥാനിലെ ജനാധിപത്യ സംവിധാനത്തിന് മേല്‍ ആധിപത്യം പുലര്‍ത്തുന്ന സൈന്യത്തിന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം കൂടുതല്‍ മേല്‍ക്കൈ നല്‍കുമെന്നും വിലയിരുത്തലുകളുണ്ട്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പി.ടി.ഐ സുപ്രീംകോടതിയുടെ ഈ വിധിയെ ശക്തമായി എതിര്‍ത്തു, വിയോജിപ്പുകള്‍ അടിച്ചമര്‍ത്താന്‍ ജനറല്‍ മുനീറിന് ഇത് അധികാരം നല്‍കുന്നുവെന്നും അവര്‍ ആരോപിച്ചു.

കൂടാതെ, പാക്കിസ്ഥാനിലെ ഈ നീതിയുടെ സൈനികവല്‍ക്കരണത്തെക്കുറിച്ച് മനുഷ്യാവകാശ സംഘടനകളും നിയമ വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതുമാത്രമല്ല, സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഈ വിധി 2023 മെയ് 9ന് നടന്ന സൈനിക വിരുദ്ധ പ്രതിഷേധങ്ങളില്‍ ഉള്‍പ്പെട്ട സാധാരണക്കാരെ സൈനിക വിചാരണയ്ക്ക് വിധേയരാക്കിയേക്കാമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി മേധാവിയുമായ ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് പാക്കിസ്ഥാന്‍ തെഹ് രീക്-ഇ-ഇന്‍സാഫ് (പിടിഐ) അനുയായികള്‍ സൈന്യത്തിനെതിരെ കലാപവുമായി തെരുവില്‍ ഇറങ്ങിയിരുന്നു. സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇമ്രാന്‍ ഖാന്റെ ആയിരത്തോളം അനുയായികളെ അറസ്റ്റ് ചെയ്തിരുന്നു. പാര്‍ട്ടി അംഗങ്ങളെ യാതൊരു തെളിവുമില്ലാതെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തതെന്ന് പിടിഐ ആരോപിച്ചിരുന്നു.

Also Read: ചൈനയുടെ സഹായങ്ങളെല്ലാം വെറുതെ, ഇന്ത്യയോട് മല്ലിടാൻ പാക്കിസ്ഥാന് കഴിയില്ല

5-2 എന്ന ഭിന്ന വിധി പുറപ്പെടുവിച്ചുകൊണ്ടാണ് ഏഴംഗ ഭരണഘടനാ ബെഞ്ച്, അപ്പീലുകള്‍ ശരിവച്ച വിധി പ്രസ്താവം നടത്തിയത്. ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, ജുഡീഷ്യല്‍ സ്വാതന്ത്ര്യം എന്നിവയില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ ഈ വിധി എടുത്ത് കാണിക്കുന്നുണ്ട്. രാജ്യം യുദ്ധസമാന സാഹചര്യത്തിലേയ്ക്ക് നീങ്ങുമ്പോള്‍ സൈന്യത്തിന് സാധാരണ പൗരന്മാരുടെ മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്ന ഈ വിധി സത്യത്തില്‍ പാക്കിസ്ഥാന്റെ മറ്റൊരു മണ്ടത്തരമാണെന്ന് തന്നെ പറയാം. ഇന്ത്യയെ പോലെ സമയോചിതമായി ഒരു നടപടിയെടുക്കാന്‍ പാക് സൈന്യത്തിന്റെ തലവന്‍മാര്‍ക്ക് കഴിയില്ലെന്നത് ഇതിനോടകം തന്നെ അവര്‍ തെളിയിച്ച് കഴിഞ്ഞതാണ്.

Asim Munir

അതിനിടയില്‍, പാക് സൈന്യത്തിനുള്ളില്‍ തന്നെ ഒരു ആഭ്യന്തര കലാപം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നായിരുന്നു ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ട്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ജനറല്‍ അസിം മുനീറിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷദ് മിര്‍സയുടെ നേതൃത്വത്തിലാണ് ജനറല്‍ അസിം മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ അസിം മുനീറിന് പകരം സാഹിര്‍ ഷംഷദ് മിര്‍സ പാക്കിസ്ഥാന്റെ പുതിയ ആര്‍മി ചീഫ് ആയി ചുമതലയേറ്റെടുക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരോ, പാക്കിസ്ഥാന്‍ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സോ (ISPR) ഇതുവരെ ഒരു പ്രതികരണങ്ങളും നടത്തിയിട്ടില്ല.

Share Email
Top