ഭീകരവാദം കൊണ്ട് ഒരു രാജ്യം തന്നെ മുടിക്കുകയാണ് പാക്കിസ്ഥാൻ ഭരണകൂടം. അതിര്‍ത്തി കടന്നുകയറി ഇന്ത്യ സൈനിക ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെ പാക്കിസ്ഥാനില്‍ അവശ്യ സാധനങ്ങളുടെ വില വലിയ തോതില്‍ കുതിക്കുകയാണ്. ഇന്ത്യ-പാക് സംഘര്‍ഷത്തിനു മുമ്പ് തന്നെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ പാക്കിസ്ഥാന് പുതിയ സംഭവവികാസങ്ങള്‍ വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വരവ് നിലച്ചതോടെ മെഡിക്കല്‍ രംഗത്തും പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.
അഴിമതി, പണപ്പെരുപ്പം, തൊഴിലില്ലായ്മ പ്രതിസന്ധി എന്നിവയാൽ അടിസ്ഥാന സൗകര്യങ്ങളും അവശ്യവസ്തുക്കളും പോലും പാക് ജനതയുടെ കൈയെത്താത്ത അവസ്ഥയിലാണ് ഉള്ളത്. പാക്കിസ്ഥാനിലെ യുവജനസംഖ്യയിലെ വർദ്ധന പാകിസ്ഥാനിൽ തൊഴിൽ പ്രതിസന്ധിയുടെ സാഹചര്യവും വർധിപ്പിച്ചതായാണ് ARY ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുമായുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നത് പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് പറഞ്ഞു.
Also Read: പാക്കിസ്ഥാന്റെ നെറുകിൽ വീണ ‘ഓപ്പറേഷൻ സിന്ദൂർ’, യുദ്ധത്തിന് വീര്യം പകർന്ന പെൺപുലികൾ !
സമീപവര്‍ഷങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും തുടര്‍ച്ചയായി പാക്കിസ്ഥാന് നേരിടേണ്ടി വന്നിരുന്നു. ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനം വലിയ തോതില്‍ ഇടിയാന്‍ ഇതു വഴിയൊരുക്കിയിരുന്നു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ വില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഏപ്രില്‍ 28ന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു കിലോ പഞ്ചസാരയ്ക്ക് 180 രൂപയും ഇത്രയും അളവ് നെയ് വാങ്ങുന്നതിന് 2,900 രൂപയും നല്കണമെന്നാണ്. ഒരുകിലോ കോഴിയിറച്ചിക്ക് ഒരു മാസം മുമ്പ് പാക്കിസ്ഥാനിലെ വില 900 രൂപ മുതല്‍ 1,200 രൂപ വരെയാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ഇത് വീണ്ടും ഉയര്‍ന്നിട്ടുണ്ട്.
പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ അവശ്യവസ്തുക്കളുടെ വില എത്രത്തോളം പിടിവിട്ട അവസ്ഥയിലാണെന്ന് തെളിയിക്കുന്നതാണ് പാല്‍ വില. ഒരു ലിറ്റര്‍ പാലിന് 150 രൂപ വരെയായിരുന്നു ഏപ്രില്‍ 27ലെ നിരക്ക്. ഇന്ത്യയുടെ ആക്രമണ പശ്ചാത്തലത്തില്‍ പൂഴ്ത്തിവയ്പുകാര്‍ വില ഉയര്‍ത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കാര്യമായ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാത്തതിനാല്‍ പാക്കിസ്ഥാനില്‍ അവശ്യവസ്തുക്കളുടെ വില തോന്നിയ പടിയാണ്. അടുത്തടുത്തുള്ള മാര്‍ക്കറ്റുകളില്‍ പോലും വിലയില്‍ വലിയ വ്യത്യാസം അനുഭവപ്പെടാറുണ്ട്. സര്‍ക്കാരിന്റെ നിരീക്ഷണവും നടപടികളും ദുര്‍ബലമായതാണ് ഇതിനു കാരണം.
Also Read: കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് കൊടുംഭീകരൻ മസൂദ്; ഓപ്പറേഷന്‍ സിന്ദൂറിലൂടെ വാക്ക് പാലിച്ച് ഇന്ത്യ
പഞ്ചസാര വിലയിലും ഈ മാറ്റം പ്രകടമാണ്. ഒരാഴ്ച്ച മുമ്പുവരെ കറാച്ചി മാര്‍ക്കറ്റില്‍ പഞ്ചസാര വില 175 രൂപയായിരുന്നു. ക്വറ്റയിലാകട്ടെ 164 രൂപയും. മറ്റ് ചിലയിടങ്ങളില്‍ 190 രൂപയും ചെറുകിട കച്ചവടക്കാര്‍ ഈടാക്കിയിരുന്നു. ഇന്ത്യയില്‍ 50-55 രൂപയാണ് പഞ്ചസാര വില.
250 ഗ്രാം ചെറുനാരങ്ങ പാക്കിസ്ഥാനില്‍ വില്ക്കുന്നത് 234 പാക്കിസ്ഥാനി രൂപയ്ക്കാണ്. ഒരു കിലോയുടെ വില 1,000 രൂപയ്ക്കടുത്ത് വരും. ഉത്പാദനം കുറഞ്ഞതോടെ മാര്‍ക്കറ്റിലേക്കുള്ള വരവ് കുറഞ്ഞതാണ് വില അടിച്ചു കയറാന്‍ കാരണം. മറ്റ് പ്രധാന ഭക്ഷ്യവിഭവങ്ങളുടെ വില കുതിച്ചുയര്‍ന്നതോടെ പാക്കിസ്ഥാന്‍ കുടുംബങ്ങളുടെ ബജറ്റ് താളംതെറ്റിയിട്ടുണ്ട്. സര്‍ക്കാരിനെതിരേ വലിയ രോഷമുയരാനും വിലക്കയറ്റം കാരണമായിട്ടുണ്ട്.
Also Read: യുദ്ധമുഖത്തെ റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ പരീക്ഷണം വൻ വിജയം, അഭിമാനത്തോടെ ഫ്രാൻസും
ബലൂചിസ്ഥാനിലും അഫ്ഗാന്‍ അതിര്‍ത്തിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതും പാക് സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഇന്ത്യയ്‌ക്കെതിരേ പാക് നഗരങ്ങളില്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇത്തവണ അത്തരത്തില്‍ കാര്യമായ പ്രക്ഷോഭങ്ങള്‍ ഉണ്ടായില്ലെന്നത് പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനോടുള്ള എതിര്‍പ്പിന്റെ സൂചനകളാണ് നല്കുന്നത്.
50 വർഷം മുൻപ് ദക്ഷിണേഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു പാക്കിസ്ഥാൻ. മോശം ഭരണം, സൈനിക സ്വേച്ഛാധിപത്യം, ഭീകരതയ്ക്ക് പ്രോത്സാഹനം എന്നിവയാണ് പാക്കിസ്ഥാനെ ദാരിദ്യത്തിലേക്ക് തള്ളിയിട്ടത്. കോവിഡിന് ശേഷമുള്ള വർഷങ്ങളിൽ പാക്കിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥ തകർന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലടച്ചതും ബലൂചിസ്ഥാനിലെ കലാപവും, രാഷ്ട്രീയ അസ്ഥിരതയും പാക്കിസ്ഥാന് ഇടിത്തീയായി.
Also Read: തന്ത്രങ്ങള്‍ പൊളിച്ച് ഇന്ത്യ, അംഗ രാജ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി പാക്കിസ്ഥാന്‍
350 ബില്യൺ ഡോളറിന്‍റെ പാക്കിസ്ഥാൻ സമ്പദ്‍വ്യവസ്ഥ 2023 കാലത്ത് നേരിട്ടത് വലിയ പ്രതിസന്ധിയാണ്. 2023 മേയിൽ 38.50 ശതമാനമാണ് പാക്കിസ്ഥാനിൽ പണപ്പെരുപ്പം ഉയർന്നത്. ആഴ്ചകൾ മാത്രം ഇറക്കുമതി ചെയ്യാനുള്ള അളവിലേക്ക് വിദേശനാണ്യ ശേഖരം ചുരുങ്ങി. പലിശ നിരക്ക് 22 ശതമാനത്തിലേക്ക് കുതിച്ചു. 3.7 ബില്യൺ ഡോളറിന്റെ കരുതൽ ശേഖരം മാത്രമേ അക്കാലത്ത് പാക്കിസ്ഥാന്റെ പക്കലുണ്ടായിരുന്നുള്ളൂ.
തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനാൽ അഞ്ച് വർഷത്തോളം ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻറെ ഗ്രേ ലിസ്റ്റിലായിരുന്നു പാക്കിസ്ഥാൻ. ഇത് വായ്പകൾ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കി. കടവും ജിഡിപിയും തമ്മിലുള്ള അനുപാതം അതിഭീകരമായ 70 ശതമാനത്തിലേക്ക് എത്തി. സർക്കാർ വരുമാനത്തിന്‍റെ പകുതിയും പലിശ തിരിച്ചടവിലേക്ക് പോകുന്ന സാഹചര്യം. അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്നും ലഭിച്ച 3 ബില്യൺ ഡോളറിന്റെ ഹ്രസ്വകാല സാമ്പത്തിക രക്ഷാ പാക്കേജാണ് കടബാധ്യതയുടെ വക്കിൽ നിന്നും പാക്കിസ്ഥാനെ കരകയറ്റിയത്.
Also Read: നാടുകടത്തല്‍ ഭയന്ന് ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, കുടിയേറ്റ ജനതയെ വിടാതെ ട്രംപ്
സഖ്യകക്ഷികളായ സൗദി അറേബ്യ, യുഎഇ, ചൈന എന്നിവരും കോടിക്കണക്കിന് ഡോളറിന്റെ വായ്പ നൽകി. എന്നാലിപ്പോൾ പഹല്‍ഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവാദ ധനസഹായ നിരീക്ഷണ സംഘമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ‘ഗ്രേ ലിസ്റ്റിലേക്ക്’ പാക്കിസ്ഥാനെ തിരികെ കൊണ്ടുവരാനുള്ള നീക്കം ഇന്ത്യ നടത്തുന്നതും പാക്കിസ്ഥാന് കൂനിന്മേൽ കുരുവായി മാറിയിട്ടുണ്ട്. വരും വർഷങ്ങളിലും പാക്കിസ്ഥാന് കടം വാങ്ങൽ തുടരേണ്ടി വരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ഫെബ്രുവരിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2025 സാമ്പത്തിക വർഷത്തിൽ പാക്കിസ്ഥാന് 22 ബില്യൺ ഡോളറിൻറെ കടം തിരിച്ചടയ്ക്കേണ്ടതുണ്ട്. സിന്ധു നദീജല കരാറിൽ നിന്നും ഇന്ത്യ പിന്മാറിയത് പാകിസ്ഥാന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തെ പാക്കിസ്ഥാന്‍റെ ജിഡിപി വളര്‍ച്ച 2.7 ശതമാനമായിരിക്കുമെന്നാണ ലോകബാങ്ക് പ്രവചനം. തുടർച്ചയായ വായ്പകളിൽ ജീവിക്കുന്ന ഐഎംഎഫിന്റെ ആവശ്യകതകൾക്കനുസൃതമായി സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പാടുപെടുകയും ചെയ്യുന്ന അവസ്ഥയിൽ സൈനികമായ നടപടി പാക്കിസ്ഥാന് ആത്മഹത്യാപരമായിരിക്കും എന്നതിൽ സംശയില്ല.