ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെപ്പ്. പാക് സൈന്യത്തിന്‍റെ വിവിധ പോസ്റ്റുകളിൽ നിന്നാണ് ഇന്ത്യൻ ഭൂപ്രദേശത്തേക്ക് വെടിവെപ്പ് നടന്നത്. വെള്ളിയാഴ്ച രാത്രിയിലും ഇന്ന് പുലർച്ചെയുമാണ് ചെറിയ തോതിൽ വെടിവെപ്പ് നടന്നതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
പാക് സൈന്യം വെടിവെച്ചതിന് പിന്നാലെ ഇന്ത്യൻ സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ ബന്ദിപ്പോറയിൽ വെള്ളിയാഴ്ച പുലർച്ചെ ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പ് നടന്നിരുന്നു. വെടിവെപ്പിൽ ഒരു ഭീകരരും രണ്ട് സുരക്ഷാസേനാംഗത്തിനും പരിക്കേറ്റു.
Also Read: പഹല്‍ഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ വീടുകൾ കൂടി തകര്‍ത്ത് സുരക്ഷ സേന
പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരർക്കായുള്ള വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്. പീർപഞ്ചാൽ വന മേഖലയിലാണ് സൈന്യവും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നത്. ഭീകരരുടെ വിവരം കൈമാറുന്നവർക്ക് 20 ലക്ഷം രൂപ സൈന്യം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പൂഞ്ച്- രജൗരി ജില്ലകളിലെയും പീർപഞ്ചാൽ വന മേഖലയിലെയും സുരക്ഷാ സ്ഥിതിഗതികൾ ഉന്നത സൈനിക ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു.