“ശരീരത്തിൽ എവിടെ തൊട്ടാലും വേദന!” 16 വയസ്സ് മുതലുള്ള പോരാട്ടം പറഞ്ഞ് ഐശ്വര്യ രാജൻ

പിന്നീട് ഇരുപതാം വയസ്സിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് നട്ടെല്ലിലെ ഡിസ്ക് തകരാറിലാവുകയും മാസങ്ങളോളം പൂർണ്ണമായ കിടപ്പിലാവുകയും ചെയ്തു

“ശരീരത്തിൽ എവിടെ തൊട്ടാലും വേദന!” 16 വയസ്സ് മുതലുള്ള പോരാട്ടം പറഞ്ഞ് ഐശ്വര്യ രാജൻ
“ശരീരത്തിൽ എവിടെ തൊട്ടാലും വേദന!” 16 വയസ്സ് മുതലുള്ള പോരാട്ടം പറഞ്ഞ് ഐശ്വര്യ രാജൻ

ലയാളികളുടെ പ്രിയനടി അനശ്വര രാജന്റെ സഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐശ്വര്യ രാജൻ തന്റെ കരിയറിനിടയിലും വ്യക്തിജീവിതത്തിലും വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന കഠിനമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. പതിനാറാമത്തെ വയസ്സിൽ സംഭവിച്ച സങ്കീർണ്ണമായ അപ്പെൻഡിസൈറ്റിസ് സർജറിയിലൂടെയാണ് ഐശ്വര്യയുടെ ദുരിതപർവ്വം ആരംഭിക്കുന്നത്. പിന്നീട് ഇരുപതാം വയസ്സിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് നട്ടെല്ലിലെ ഡിസ്ക് തകരാറിലാവുകയും മാസങ്ങളോളം പൂർണ്ണമായ കിടപ്പിലാവുകയും ചെയ്തു. കോളേജ് പഠനത്തിന്റെ അവസാന കാലയളവിൽ 30 മിനിറ്റിൽ കൂടുതൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ ക്ലാസ്സിൽ നിന്നുകൊണ്ടും, പരീക്ഷകൾ പോലും നിന്നുകൊണ്ട് എഴുതിയുമാണ് ഐശ്വര്യ തന്റെ ഡിഗ്രി പഠനം പൂർത്തിയാക്കിയത്.

വേദനകളിൽ നിന്ന് മുക്തി നേടാനായി ലക്ഷങ്ങൾ ചിലവഴിച്ച് ആയുർവേദവും ഫിസിയോതെറാപ്പിയും ഉൾപ്പെടെ നിരവധി ചികിത്സകൾ ചെയ്തെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല, കടുത്ത മാനസിക ട്രോമയിലേക്ക് നയിച്ചതായും ഐശ്വര്യ വെളിപ്പെടുത്തുന്നു. നിലവിൽ ‘ഫൈബ്രോമയാൾജിയ’എന്ന വിട്ടുമാറാത്ത കടുത്ത ശാരീരിക വേദന നൽകുന്ന അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നത്. ശരീരത്തിലെ ചുണ്ടും ചെവിയും ഒഴികെ മറ്റെവിടെ തൊട്ടാലും മാരകമായ വേദന അനുഭവപ്പെടുന്ന അവസ്ഥയാണിത്. ഇതിനാൽ സാധാരണ മനുഷ്യർക്ക് എളുപ്പമുള്ള ഓട്ടവും ചാട്ടവുമൊന്നും തനിക്ക് സാധ്യമല്ലെന്നും, ഒരിക്കൽ തന്റെ ഓട്ടം കണ്ട് സോഷ്യൽ മീഡിയയിൽ ചിലർ കളിയാക്കിയിരുന്നതായും താരം ഓർക്കുന്നു.

ഈ രോഗാവസ്ഥ തന്റെ പ്രണയബന്ധങ്ങളെപ്പോലും പ്രതികൂലമായി ബാധിച്ചുവെന്ന് ഐശ്വര്യ വേദനയോടെ പങ്കുവെക്കുന്നു. ‘നടുവേദനയുള്ള കുട്ടി’ എന്ന ഐഡന്റിറ്റിയിലേക്ക് സമൂഹം തന്നെ ഒതുക്കാൻ നോക്കിയെന്നും, ഭാവിയിൽ പ്രസവിക്കാൻ പറ്റുമോ എന്ന ചോദ്യങ്ങൾ ഉയർത്തി പ്രണയബന്ധം വരെ നഷ്ടമാകുന്ന സാഹചര്യമുണ്ടായെന്നും താരം പറയുന്നു. ഒരു പരിപൂർണ്ണ സ്ത്രീ എന്നാൽ ഗർഭിണിയാകാൻ കഴിയുന്നവൾ മാത്രമാണ് എന്ന ചിന്താഗതിയാണ് പലർക്കുമുള്ളത്. എന്നാൽ ഇപ്പോൾ 28 വയസ്സുള്ള താൻ ഇതെല്ലാം തുറന്നുപറയുന്നത് ആരുടെയും സഹതാപം പിടിച്ചുപറ്റാനല്ലെന്നും, രോഗാവസ്ഥകളെ അതിജീവിച്ച് താൻ ഇപ്പോൾ ഹീലിങ് ഘട്ടത്തിലാണെന്നും മറ്റുള്ളവർക്ക് ഒരു പ്രചോദനമാകാനാണ് ഈ വെളിപ്പെടുത്തലെന്നും ഐശ്വര്യ രാജൻ വ്യക്തമാക്കി.

Share Email
Top