രാഷ്ട്രീയ കാര്യങ്ങളിൽ എൻഎസ്എസ് എന്നും പിന്തുടരുന്ന ‘സമദൂര നിലപാടിൽ’ മാറ്റമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള ഭിന്നത രാഷ്ട്രീയപരമല്ലെന്നും അത് തികച്ചും വ്യക്തിപരമായ വിരോധം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സതീശനോടുള്ള ഈ എതിർപ്പ് കോൺഗ്രസ് പാർട്ടിയോടുള്ള മൊത്തത്തിലുള്ള നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എൻഡിപിയുമായുള്ള ഐക്യശ്രമങ്ങളിൽ നിന്ന് എൻഎസ്എസ് പൂർണ്ണമായും പിന്തിരിഞ്ഞതായി അദ്ദേഹം അറിയിച്ചു. എസ്എൻഡിപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനം. വെള്ളാപ്പള്ളി നടേശന് പദ്മ പുരസ്‌കാരം ലഭിച്ചതിൽ സംഘടനയ്ക്ക് വിരോധമില്ലെങ്കിലും, രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവരുമായി ഇനി ഐക്യത്തിനില്ല. എല്ലാ വിഭാഗങ്ങളുമായും യോജിച്ചു പോകാനാണ് ആഗ്രഹിക്കുന്നതെങ്കിലും അത് രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: ആരോപണങ്ങൾ പച്ചക്കള്ളം; ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നൽകി രാഹുലിന്റെ അഭിഭാഷകൻ
കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ അവഗണനകളെക്കുറിച്ച് എൻഎസ്എസിന് പരാതികളില്ലെന്നും മറ്റുള്ളവരെപ്പോലെ ആനുകൂല്യങ്ങൾക്കായി മുറവിളി കൂട്ടാനില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാനാണ് സംഘടനയ്ക്ക് താല്പര്യം. പമ്പാ സംരക്ഷണ പദ്ധതിയിൽ പ്രത്യേക അവകാശവാദങ്ങൾക്കില്ലെന്നും ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിൽ കേരളത്തിന് കൂടുതൽ പരിഗണന ലഭിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






