രണ്ടാം ദിവസവും വിസ്താരയുടെ പ്രവര്‍ത്തനം താളംതെറ്റി; 38 സര്‍വിസുകള്‍ റദ്ദാക്കി

രണ്ടാം ദിവസവും വിസ്താരയുടെ പ്രവര്‍ത്തനം താളംതെറ്റി; 38 സര്‍വിസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പൈലറ്റുമാരില്ലാതെ 38 സര്‍വീസുകള്‍ റദ്ധാക്കി ഇന്ത്യന്‍ വിമാന കമ്പനി വിസ്താര. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിസ്താരയുടെ പ്രവര്‍ത്തനം താളം തെറ്റുന്നത്. മുംബൈ, ഡല്‍ഹി, ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍നിന്നുള്ള 38ഓളം സര്‍വിസുകളാണ് ചൊവ്വാഴ്ച രാവിലെ കമ്പനി റദ്ദാക്കിയത്.

മതിയായ പൈലറ്റുമാരോ ക്രൂ ജീവനക്കാരോ ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച 50 വിമാന സര്‍വിസുകള്‍ റദ്ദാക്കുകയും 160 സര്‍വിസുകള്‍ വൈകുകയും ചെയ്തിരുന്നു. നേരത്തെ മുന്നറിയിപ്പ് നല്‍കാത്തതും വിമാനത്താവളത്തില്‍ മണിക്കൂറുകളുടെ കാത്തിരിപ്പും സംബന്ധിച്ച് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറിലേറെ വിമാന സര്‍വിസുകളാണ് വൈകുകയോ റദ്ദാക്കുകയോ ചെയ്തത്.

വിമാന ജീവനക്കാരുടെ അഭാവം ഉള്‍പ്പെടെ വിവിധ കാരണങ്ങളാലാണ് ഈ ബുദ്ധിമുട്ട് നേരിട്ടതെന്ന് വിസ്താര കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. താല്‍കാലികമായി വിമാന സര്‍വിസുകളുടെ എണ്ണം കുറക്കാനാണ് കമ്പനി തീരുമാനം. പകരമായി യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും അല്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Top