2025-26 സാമ്പത്തിക വർഷത്തെ വരുമാനം, വിൽപ്പന പ്രതീക്ഷകൾ വെട്ടിക്കുറച്ച് ഒല ഇലക്ട്രിക്ക്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ പ്രതീക്ഷിച്ചതിലും മോശമായ പ്രകടനത്തെ തുടർന്നാണ് ഈ സുപ്രധാന നീക്കം.
പുതിയ ലക്ഷ്യങ്ങൾ ഇങ്ങനെ
വരുമാനം: 2026 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിച്ചിരുന്ന 4,200–4,700 കോടി എന്നത് 3,000–3,200 കോടിയായി കുറച്ചു.
വാഹനം വിൽപ്പന: പ്രതീക്ഷിച്ചിരുന്ന 3.25–3.75 ലക്ഷം യൂണിറ്റുകൾ, 2.20 ലക്ഷം യൂണിറ്റുകളിലേക്കാണ് വെട്ടിക്കുറച്ചത്.
നഷ്ടക്കണക്കിലെ ആശ്വാസം
ജൂലൈ-സെപ്റ്റംബർ പാദവാർഷികത്തിൽ കമ്പനി 418 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇത് മുൻ വർഷം ഇതേ കാലയളവിലെ 495 കോടി നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ ആശ്വാസം നൽകുന്നുണ്ട്. കൂടാതെ, മുൻ വർഷത്തെ അപേക്ഷിച്ച് ചെലവിൽ 43% കുറവു വരുത്താൻ കഴിഞ്ഞതും ഒല ഇലക്ട്രിക്കിന് പ്രതീക്ഷ നൽകുന്നു.
ഓഹരിയിൽ ഇടിവ്
വരുമാനം, വിൽപ്പന ലക്ഷ്യങ്ങൾ കുറച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒല ഇലക്ട്രിക്കിന്റെ ഓഹരികൾ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.
Also Read: ഇന്ത്യയിൽ ആദ്യമായി! മഹീന്ദ്ര BE.06 ബാറ്റ്മാൻ എഡിഷൻ ഗാരിജിലെത്തിച്ച് ഈ സൂപ്പർ ഡീലക്സ് നായിക
എംഡിയുടെ പ്രതികരണം
രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ എതിരാളികളുടെ എണ്ണം കൂടിയതോടെ വളർച്ച മന്ദഗതിയിലായെന്ന് ഒല ഇലക്ട്രിക്ക് എംഡി ഭവീഷ് അഗർവാൾ പ്രതികരിച്ചു. സുസ്ഥിരമായ വളർച്ചയ്ക്കാണ് കമ്പനി പ്രാധാന്യം നൽകുന്നത്. ഇളവുകൾ നൽകി വിൽപ്പന വർദ്ധിപ്പിക്കുന്ന എതിരാളികളുടെ തന്ത്രം ഒല പിന്തുടരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബറിൽ അവസാനിച്ച പാദവാർഷികത്തിൽ ഒല ഇലക്ട്രിക്കിന് 52,666 യൂണിറ്റുകളുടെ വിൽപ്പന മാത്രമാണ് നടത്താനായത്. മുൻ വർഷത്തെ അപേക്ഷിച്ച് 46% ഇടിവാണ് ഇതിൽ രേഖപ്പെടുത്തിയത്.
വരുമാനത്തിന് മറ്റ് വഴികൾ
വാഹന വിൽപ്പനയിൽ കുറവുണ്ടെങ്കിലും, സ്‌പെയർപാർട്‌സുകളിലൂടെയും പുതുതായി അവതരിപ്പിച്ച ‘ഒല ശക്തി’ എന്ന പവർ ബാക്കപ്പ് സംവിധാനം (BESS) വഴിയും വരുമാനം ഉറപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഒല ശക്തി: 2026 മാർച്ചിൽ അവസാനിക്കുന്ന പാദവാർഷികത്തിൽ ഇതിന്റെ വിൽപ്പനയിലൂടെ 100 കോടിയും, 2027 സാമ്പത്തിക വർഷത്തിൽ ₹1,000–1,200 കോടി രൂപയും വരുമാനം നേടുമെന്നാണ് ഒല പ്രതീക്ഷിക്കുന്നത്.






