മനുഷ്യരാശി ഇന്നുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും അപകടകരവും ഭയാനകവുമായ ആയുധങ്ങളാണ് ന്യൂക്ലിയര്‍ ബോംബുകള്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ഇവ പ്രയോഗിച്ചത് ലോകം ഞെട്ടലോടെ കണ്ടു. അന്ന് ആ ബോംബുകള്‍ വരുത്തിവെച്ച നാശം എത്രത്തോളമുണ്ടെന്നതും ലോകം കണ്ടതാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം, അന്നത്തെ ബോംബുകള്‍ ഇന്നത്തെ ആണവായുധങ്ങളെ അപേക്ഷിച്ച് വളരെ ദുര്‍ബലമായിരുന്നു എന്നതാണ്. ആ ഭീകരതയ്ക്ക് ശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ആണവായുധ പരീക്ഷണങ്ങള്‍ക്കും ഉപയോഗത്തിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഇന്ന്, ഇന്ത്യയുള്‍പ്പെടെ ഔദ്യോഗികമായി ആണവായുധങ്ങള്‍ സ്വന്തമായുള്ള ഒമ്പത് രാജ്യങ്ങളുണ്ട്.
Also Read: പാക്കിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസ്, ശത്രുവിനെ ഭസ്മമാക്കുന്ന ‘ഭാർഗവാസ്ത്ര’, കരുത്ത് കാട്ടി ഇന്ത്യ
1974-ലാണ് ഇന്ത്യ ആണവശക്തിയാകുന്നത്. 1964-ല്‍ ചൈന ആണവപരീക്ഷണം നടത്തി ഭീഷണി മുഴക്കിയതിന് പിന്നാലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി ഒരു ആറ്റം ബോംബിനുള്ള മറുപടി ഒരു ആറ്റം ബോബ് തന്നെ ആയിരിക്കണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. 1974 മേയ് 18-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ആണവ പരീക്ഷണമായ ഓപ്പറേഷന്‍ സ്‌മൈലിങ് ബുദ്ധയിലൂടെ ഇന്ത്യ ന്യൂക്ലിയര്‍ ക്ലബില്‍ ഇടം പിടിക്കുന്ന ആറാമത്തെ രാജ്യമായി മാറി. 1998 മെയ് 11-ന് ഇന്ത്യന്‍ സൈന്യത്തിന്റെ പൊഖ്‌റാന്‍ ടെസ്റ്റ് റേഞ്ചില്‍ ഓപ്പറേഷന്‍ ശക്തി എന്ന പേരില്‍ ഇന്ത്യ രണ്ടാമത്തെ ആണവ പരീക്ഷണം നടത്തി. മേയ് 11-ന് ശക്തി -1, ശക്തി -2, ശക്തി -3 എന്നിങ്ങനെ മൂന്ന് ആണവ ബോംബുകളാണ് ഇന്ത്യ പ്രയോഗിച്ചത്. രണ്ട് ദിവസത്തിന് ശേഷം മെയ് 13-ന് മറ്റ് രണ്ട് ആണവ ബോംബുകളായ ശക്തി -4, ശക്തി- 5 എന്നിവയും പരീക്ഷിച്ചു.അന്താരാഷ്ട്ര തലത്തില്‍ നിലനിന്നിരുന്ന കടുത്ത സമ്മര്‍ദങ്ങളെയും ശത്രുരാജ്യങ്ങളുടെ വലിയ നിരീക്ഷണ വലയത്തെയും മറികടന്നായിരുന്നു ഇന്ത്യയുടെ ആ നേട്ടം.
1998-ല്‍ പാകിസ്താനും ആണവശക്തിയായി. ചൈനയും ഇന്ത്യയും പാകിസ്താനും ഒരുപോലെ ആണവായുധങ്ങള്‍ പരീക്ഷിച്ചെങ്കിലും അന്തരീക്ഷത്തിലും ബഹിരാകാശത്തും വെള്ളത്തിനടിയിലും ആണവസ്ഫോടനങ്ങള്‍ തടയുന്ന ഭാഗിക പരീക്ഷണ നിരോധന ഉടമ്പടിയില്‍ ഇന്ത്യ 1963-ല്‍ ഒപ്പുവെക്കുകയും അംഗീകരിക്കുകയും ചെയ്തു. എന്നിരുന്നാലും ആണവനിര്‍വ്യാപന ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെച്ചില്ല. പക്ഷേ, നോ-ഫസ്റ്റ്-യൂസ് നയമാണ് ഇന്ത്യ പിന്തുടരുന്നത്. ആണവ ഭീഷണികള്‍ക്കിടയില്‍, മനുഷ്യരാശി ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും ശക്തവും ലോകത്തെ ഒന്നാകെ തകര്‍ക്കാന്‍ കെല്‍പ്പുള്ളതുമായ ആണവ ബോംബുകളില്‍ ഒന്നാം സ്ഥാനം റഷ്യയുടെ സാര്‍ ബോംബയ്ക്കാണ്. മനുഷ്യചരിത്രത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തമായ ആണവായുധമാണിത്. സോവിയറ്റ് യൂണിയന്‍ നിര്‍മ്മിച്ച ഈ ഭീമാകാരമായ ബോംബ് 1961-ലാണ് പരീക്ഷിച്ചത്.
ജപ്പാനിലെ ഹിരോഷിമയില്‍ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാള്‍ 333 മടങ്ങ് ശക്തിയേറിയ സാര്‍ ബോംബ, റഷ്യന്‍ ആര്‍ട്ടിക് മേഖലയിലെ ഒരു വിദൂര ദ്വീപിന് മുകളില്‍, ഏകദേശം 10 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ഇത് പൊട്ടിത്തെറിച്ചു. ഈ സ്‌ഫോടനത്തിന്റെ ശക്തി 58 മെഗാടണായിരുന്നു. 1945 ല്‍ ജാപ്പനീസ് നഗരമായ ഹിരോഷിമയെ നശിപ്പിച്ച ബോംബ് കേവലം 16 കിലോ ടണ്‍ മാത്രമാണ്. സൂര്യനെ ശക്തിപ്പെടുത്തുന്ന അതേ ഊര്‍ജ്ജ ഉല്‍പാദന പ്രതികരണമായ ന്യൂക്ലിയര്‍ ഫ്യൂഷനില്‍ നിന്നാണ് ഇതിന്റെ അവിശ്വസനീയമായ ശക്തി ലഭിച്ചത്. ‘പ്രോഡക്ട് 202’ ഒരിക്കലും യുദ്ധത്തില്‍ ഉപയോഗിച്ചിരുന്നില്ല. അത്രയും ശക്തമായ ഒരു ബോംബ് പിന്നീട് നിര്‍മിച്ചിട്ടുമില്ല.

ഇതുവരെ പരീക്ഷിച്ചതില്‍ വെച്ച് ഏറ്റവും ശക്തമായ രണ്ടാമത്തെ ആണവ ബോംബാണ് കാസില്‍ ബ്രാവോ. ഏകദേശം 10 ടണ്‍ ഭാരവും 5 മീറ്റര്‍ നീളവുമുണ്ടായിരുന്ന ഇത് വിമാനത്തില്‍ നിന്ന് താഴെയിടാന്‍ കഴിയുന്ന തരത്തിലായിരുന്നു നിര്‍മ്മിച്ചത്. 1954 മാര്‍ച്ചില്‍ പസഫിക് സമുദ്രത്തിലെ ബിക്കിനി അറ്റോളിലാണ് അമേരിക്ക ഇത് പരീക്ഷിച്ചത്. സ്‌ഫോടനം പ്രതീക്ഷിച്ചതിലും 15 മെഗാടണ്‍ കൂടുതല്‍ ഊര്‍ജ്ജം പുറത്തുവിട്ട് 15 മെഗാടണ്‍ ശക്തി രേഖപ്പെടുത്തി. തത്ഫലമായുണ്ടായ മേഘം അന്തരീക്ഷത്തിലേക്ക് 40 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന് 100 കിലോമീറ്ററിലധികം വീതിയില്‍ വ്യാപിച്ചു. ഈ സ്‌ഫോടനം സമുദ്രത്തിന്റെ അടിത്തട്ടില്‍ ഏകദേശം 2 കിലോമീറ്റര്‍ നീളമുള്ള ഒരു വലിയ ഗര്‍ത്തവും സൃഷ്ടിച്ചു. ചരിത്രത്തിലെ ഏറ്റവും അപകടകരവും വിവാദപരവുമായ ആണവ പരീക്ഷണങ്ങളില്‍ ഒന്നായിരുന്നു ഇത്.
പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കാസില്‍ യാങ്കി. ഓപ്പറേഷന്‍ കാസില്‍ പരമ്പരയിലെ അമേരിക്കന്‍ തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളുടെ പരീക്ഷണങ്ങളില്‍ ഒന്നിന് നല്‍കിയ രഹസ്യനാമമായിരുന്നു കാസില്‍ യാങ്കി. അമേരിക്ക അവരുടെ കാസില്‍ പ്രോഗ്രാമിന് കീഴില്‍ പരീക്ഷിച്ച മറ്റൊരു ശക്തിയേറിയ ആയുധമാണിത്. വലിയ നാശം വരുത്താന്‍ ശേഷിയുള്ള എന്നാല്‍ താരതമ്യേന ചെറിയ ബോംബ് നിര്‍മ്മിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പരീക്ഷിച്ചപ്പോള്‍, കാസില്‍ യാങ്കി 13 മെഗാടണിലധികം സ്‌ഫോടനാത്മക ശക്തിയാണ് പുറത്തുവിട്ടത്. ആണവ ശാസ്ത്രത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഐവി മൈക്ക് ബോംബാണ് നാലാം സ്ഥാനത്ത്. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ബോംബ് ഇതായിരുന്നു. ലളിതമായ വിഘടനത്തേക്കാള്‍ വളരെ ശക്തമായ തെര്‍മോ ന്യൂക്ലിയര്‍ ഫ്യൂഷന്‍ പ്രക്രിയയാണ് ഇത് ഉപയോഗിച്ചത്. 1952-ല്‍ പരീക്ഷിച്ച ഐവി മൈക്കിന് 10.4 മെഗാടണ്‍ ശേഷിയുണ്ടായിരുന്നു എന്നാണ് വിവരം.
Also Read: ഇന്ത്യയുടെ പ്രതിരോധ ചൂടറിഞ്ഞ് പാക്കിസ്ഥാനും കൂട്ടരും, അസർബൈജാനും ആവലാതി
പസഫിക് സമുദ്രത്തിലെ എലുഗെലാബ് ദ്വീപിനെ ഇത് പൂര്‍ണ്ണമായും തുടച്ചുനീക്കി അവിടെ ഒരു വലിയ ഗര്‍ത്തം സൃഷ്ടിച്ചു. 37 കിലോമീറ്റര്‍ ഉയരത്തിലും 160 കിലോമീറ്ററിലധികം വീതിയിലും കൂണ്‍ മേഘം വ്യാപിച്ചത് ലോകത്തെ ഞെട്ടിച്ചു. ഈ ആയുധങ്ങള്‍ അവയുടെ വലിപ്പം കൊണ്ട് മാത്രമല്ല, അവ വരുത്തുന്ന നാശനഷ്ടങ്ങളുടെ അളവു കൊണ്ടും ഭയാനകമാണ്. 1954-ല്‍ നടത്തിയ കാസില്‍ സീരീസിലെ രണ്ടാമത്തെ അമേരിക്കന്‍ ആണവ പരീക്ഷണമായിരുന്നു റോമിയോ ലോകത്തിലെ ഏറ്റവും ശക്തമായ ആണവ ബോംബുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കാസില്‍ റോമിയോ ഉള്ളത്. 1954-ല്‍, കാസില്‍ പ്രോഗ്രാമിന്റെ ഭാഗമായി അമേരിക്ക നിരവധി പരീക്ഷണങ്ങള്‍ നടത്തി. ശക്തമായ ആണവായുധങ്ങള്‍ വികസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. 11 മെഗാടണ്‍ ടിഎന്‍ടിക്ക് തുല്യമായ സ്‌ഫോടനാത്മക ശക്തിയുണ്ടായിരുന്നു റോമിയോ ബോംബിന്. ജപ്പാനില്‍ പ്രയോഗിച്ച ബോംബുകളേക്കാള്‍ നൂറുകണക്കിന് മടങ്ങ് ശക്തിയുണ്ടായിരുന്നു ഇതിന്.
Minnu Wilson