ആണവ ദുരന്തമുണ്ടായാൽ ആണവ സാമഗ്രികൾ വിതരണം ചെയ്യുന്ന കമ്പനിക്ക് ഉണ്ടായിരുന്ന ഉത്തരവാദിത്തം സംബന്ധിച്ച നിർണായക വ്യവസ്ഥ പുതിയ ആണവോർജ്ജ ബില്ലിൽ നിന്ന് ഒഴിവാക്കി. സ്വകാര്യ കമ്പനികൾക്ക് ആണവോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും വഴിയൊരുക്കുന്ന ഈ പുതിയ ബിൽ ഇന്നലെ (ഡിസംബർ 15) ലോക്‌സഭയിൽ അവതരിപ്പിച്ചു. ഇത് നിയമമാകുന്നതോടെ, 1962-ലെ ആണവോർജ്ജ നിയമവും 2010-ലെ സിവിൽ ആണവ ബാധ്യതാ നിയമവും അസാധുവാകും. നിലവിലുണ്ടായിരുന്ന നിയമം അനുസരിച്ച്, വിതരണക്കാർ നൽകിയ വസ്തുക്കളുടെയോ റിയാക്ടറുകളുടെയോ യന്ത്രങ്ങളുടെയോ തകരാർ മൂലം അപകടം സംഭവിച്ചാൽ, അതിൻ്റെ ബാധ്യത വിതരണ കമ്പനിക്കും ഉണ്ടായിരുന്നു. വിദേശ കമ്പനികൾക്ക് റിയാക്ടറുകൾ നൽകുന്നതിൽ ഈ വ്യവസ്ഥ തടസ്സമുണ്ടാക്കിയിരുന്നു. ആണവോർജ്ജ രംഗത്ത് സ്വകാര്യ നിക്ഷേപം വരുന്നതിന് ഇത് തടസ്സമാണെന്നും അമേരിക്കയുമായുള്ള ആണവ കരാർ ചർച്ചകളിലും ഈ വിഷയം വിവാദമായിരുന്നുവെന്നും ആക്ഷേപമുണ്ടായിരുന്നു. ഈ എതിർപ്പുകൾ കണക്കിലെടുത്താണ് പുതിയ ബില്ലിൽ ഈ വ്യവസ്ഥ ഒഴിവാക്കിയത്.
സപ്ലയർ ബാധ്യതയിലെ പുതിയ നിയമം]പുതിയ ബില്ലിൽ, വിതരണക്കാരുടെ ബാധ്യതക്ക് രണ്ട് വ്യവസ്ഥകൾ മാത്രമേ നിലനിർത്തിയിട്ടുള്ളൂ: നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശം കരാറിൽ വ്യക്തമായി ഉൾപ്പെടുത്തിയിരിക്കണം. മനഃപൂർവം ആരെങ്കിലും വരുത്തിയ പിഴവ് മൂലമായിരിക്കണം അപകടം. ഇതോടെ, യന്ത്രത്തിൻ്റെയോ വസ്തുവിൻ്റെയോ കുഴപ്പം മൂലമുണ്ടായ അപകടങ്ങൾക്ക് വിതരണ കമ്പനിക്ക് നിയമപരമായി ബാധ്യത തനിയെ വന്നുചേരില്ല. കരാറിൽ ഇതുസംബന്ധിച്ച വ്യവസ്ഥയില്ലെങ്കിൽ സപ്ലയർ കമ്പനിയിൽ നിന്ന് നടത്തിപ്പ് കമ്പനിക്ക് നഷ്ടപരിഹാരം ഈടാക്കാനാവില്ല. ആണവ ദുരന്തങ്ങളിലെ പരമാവധി നഷ്ടപരിഹാര ബാധ്യത പഴയ നിയമത്തിലും പുതിയ നിയമത്തിലും ഏകദേശം 3,000 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പുതിയ വ്യവസ്ഥയനുസരിച്ച് പ്ലാൻ്റിൻ്റെ ശേഷി അനുസരിച്ച് ഓരോ ആണവനിലയത്തിനും വ്യത്യസ്തമായ നഷ്ടപരിഹാര ബാധ്യത നിശ്ചയിച്ചു.150 മെഗാവാട്ട് വരെ100 കോടി രൂപ, 150 മുതൽ 750 മെഗാവാട്ട് വരെ 300 കോടി രൂപ’ 750 മുതൽ 1,500 മെഗാവാട്ട് വരെ750 കോടി രൂപ’ 1,500 മുതൽ 3,600 മെഗാവാട്ട് വരെ1,500 കോടി രൂപ, 3,600 മെഗാവാട്ടിന് മുകളിൽ 3,000 കോടി രൂപയാണ്.
ഇതുവഴി, ശേഷി കുറഞ്ഞ പ്ലാന്റുകളുടെ നടത്തിപ്പുകാർക്കുള്ള നഷ്ടപരിഹാര ബാധ്യത കുറയുമെന്ന പ്രത്യേകതയുമുണ്ട്. നിലവിൽ നടത്തിപ്പുകാർക്കെതിരെ ആണവ ബാധ്യതാ നിയമത്തിന് പുറമെ രാജ്യത്തെ മറ്റ് നിയമങ്ങളനുസരിച്ചും കേസിന് പോകാൻ അനുമതിയുണ്ടായിരുന്നു. ഈ വ്യവസ്ഥ കാരണം, നിയമത്തിൽ ബാധ്യത നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും, മറ്റ് നിയമങ്ങൾ വഴി കൂടുതൽ ബാധ്യത വന്നേക്കുമോ എന്ന് വിദേശ കമ്പനികൾക്ക് ആശങ്കയുണ്ടായിരുന്നു. പുതിയ ബില്ലിൽ ഈ വ്യവസ്ഥയും ഒഴിവാക്കിയത് വിദേശ-സ്വകാര്യ കമ്പനികൾക്ക് കൂടുതൽ ആശ്വാസകരമാകും






