ഉത്തേജക വിരുദ്ധ പരിശോധനയ്ക്ക് തയ്യാറായില്ല; ഗുസ്തിതാരം ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഉത്തേജക വിരുദ്ധ പരിശോധനയ്ക്ക് തയ്യാറായില്ല; ഗുസ്തിതാരം ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹി: ഗുസ്തിതാരം ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി. ഉത്തേജക വിരുദ്ധ പരിശോധനയ്ക്ക് താരം തയ്യാറാകാതിരുന്നതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. മാര്‍ച്ച് 10ന് സോണിപട്ടില്‍ വെച്ച് നടന്ന ട്രയല്‍സില്‍ ബജ്‌റംഗ് രോഹിത് കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ താരം തിരിച്ചുപോകുകയായിരുന്നു.

വിശദീകരണം നല്‍കാന്‍ ബജ്‌റംഗിന് മെയ് ഏഴ് വരെ സമയം നല്‍കിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ തുടരുന്ന സമയത്തോളം ഇനിയൊരു ഗുസ്തി മത്സരത്തിലോ ട്രെയല്‍സിലോ താരത്തിന് പങ്കെടുക്കാന്‍ കഴിയില്ല. ഇതോടെ ജൂലൈയില്‍ ആരംഭിക്കുന്ന പാരിസ് ഒളിംപിക്‌സില്‍ ഉള്‍പ്പടെ ബജ്‌റംഗ് പൂനിയയുടെ പങ്കാളിത്തം സംശയത്തിലായിരിക്കുകയാണ്.

ഗുസ്തി ഫെഡറേഷന്‍ മുന്‍ അദ്ധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന്റെ മുന്‍നിരയില്‍ ബജ്‌റംഗ് പൂനിയ ഉണ്ടായിരുന്നു. വിരമിച്ച ഗുസ്തി താരം സാക്ഷി മാലികിന് പിന്തുണ നല്‍കി പദ്മശ്രീ പുരസ്‌കാരം താരം തിരിച്ചുനല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയില്‍ പദ്മശ്രീ പുരസ്‌കാരം ഉപേക്ഷിച്ചാണ് താരം അന്ന് മടങ്ങിയത്.

Top