പാനൂർ: കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ ക്രൂര റാഗിങ്ങിന്റെ ഞെട്ടൽ മാറും മുൻപു കണ്ണൂരിലും സമാന സംഭവം. ‘നോട്ടം ശരിയല്ല, ബഹുമാനിക്കുന്നില്ല’ എന്ന് പറഞ്ഞു കൊളവല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച് എല്ലൊടിച്ചു. കൊളവല്ലൂര്‍ പിആര്‍എം സ്കൂളിലാണു സംഭവം. പ്ലസ് ടു വിദ്യാര്‍ഥികളായ 5 പേരെ പ്രതി ചേര്‍ത്തു എഫ്ഐആര്‍ രജിസ്റ്റർ ചെയ്തെന്നു പൊലീസ് പറഞ്ഞു.
കൊളവല്ലൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങിനിരയായ പ്ലസ്‍വൺ വിദ്യാർഥി പാറാട് തളിയന്റവിട മുഹമ്മദ് നിഹാലിനെ (17) സാരമായ പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ്ടു വിദ്യാർഥികളെ അനുസരിച്ചില്ലെന്ന് പറഞ്ഞ് ആക്രമിച്ചതായാണ് പരാതി. നിലത്തിട്ടു വലിച്ചതായും ആരോപണമുണ്ട്. തോളെല്ലിനു പരുക്കേറ്റ നിഹാലിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ബുധനാഴ്ച രാത്രിയാണു സംഭവം.
Also Read : സ്കൂളിൽ വിദ്യാർഥിയുടെ ആത്മഹത്യ; കുട്ടിയുടെ മരണത്തിന് പിന്നിൽ ക്ലര്‍ക്ക് എന്ന് കുടുംബം
പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ ആരംഭിച്ച സംഘർഷത്തിന്റെ തുടർച്ചയായി പാറാട് ടൗണിൽ സംഘം എത്തുകയായിരുന്നു. രണ്ടാഴ്ചയായി സ്കൂളിൽ സംഘർഷാവസ്ഥയുണ്ട്. ഒരേ സംഘടനയിൽ പെട്ടവരാണ് ഭൂരിഭാഗം വിദ്യാർഥികളെങ്കിലും നേതൃത്വം വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്. സംഭവം ചർച്ച ചെയ്യാൻ ഇന്ന് പിടിഎ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.