ഇന്ത്യൻ ബൗളർ ദീപേഷ് ദേവേന്ദ്രൻ എറിഞ്ഞ പതിനേഴാം ഓവറിലെ അവസാന പന്തിലായിരുന്നു ആരാധകരെ അമ്പരപ്പിച്ച ആ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ആദ്യ അഞ്ച് പന്തിൽ വെറും ഒരു റൺസ് മാത്രം വഴങ്ങിയ ദീപേഷ്, അവസാന പന്ത് ലെഗ് സൈഡിലേക്ക് എറിയുകയായിരുന്നു. അഫ്ഗാൻ താരം ഫൈസൽ ഷിനോസാദ ഈ പന്ത് അടിക്കാൻ ശ്രമിച്ചെങ്കിലും വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടുവിന്റെ കൈകളിൽ തട്ടി പന്ത് വഴുതിപ്പോയി. തുടർന്ന് ഗ്രൗണ്ടിൽ ഫീൽഡിംഗ് ടീം വെച്ചിരുന്ന ഹെൽമെറ്റിൽ തട്ടിയ പന്ത് ബൗണ്ടറി കടന്നതോടെയാണ് അഫ്ഗാന് ഒരൊറ്റ പന്തിൽ ഒമ്പത് റൺസ് ലഭിച്ചത്.
പെനാൽറ്റിയും ബൗണ്ടറി നിയമവും
സാധാരണ ഗതിയിൽ അസാധ്യമായ ഈ ഒമ്പത് റൺസ് സ്കോറിലേക്ക് എത്തിയത് ക്രിക്കറ്റിലെ പ്രത്യേക നിയമങ്ങൾ മൂലമാണ്. ഫീൽഡിംഗ് സൈഡ് നിലത്ത് വെച്ചിരുന്ന ഹെൽമെറ്റിൽ പന്ത് തട്ടിയതിന് പെനാൽറ്റിയായി അഞ്ച് റൺസ് ബാറ്റിംഗ് ടീമിന് ലഭിച്ചു. ഇതിനു പുറമെ പന്ത് ഉരുണ്ട് ബൗണ്ടറി ലൈൻ കടന്നതിനാൽ ലഭിച്ച നാല് റൺസും കൂടി ചേർത്താണ് അഫ്ഗാൻ സ്കോറിലേക്ക് ഒമ്പത് റൺസ് കൂട്ടിച്ചേർക്കപ്പെട്ടത്. നോബോളോ വൈഡോ ഇല്ലാതെ തന്നെ ഇത്രയും വലിയൊരു സ്കോർ ഒരു പന്തിൽ ലഭിച്ചത് മൈതാനത്ത് കൗതുകമുണർത്തി.
ക്രിക്കറ്റ് നിയമങ്ങൾ രൂപീകരിക്കുന്ന മെരിലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (MCC) 28.3.2 എന്ന നിയമം അനുസരിച്ചാണ് ഇത്തരമൊരു വിധി ഉണ്ടായത്. ഫീൽഡിംഗ് ടീം ഗ്രൗണ്ടിൽ വെച്ചിരിക്കുന്ന ഹെൽമെറ്റിലോ മറ്റ് ഉപകരണങ്ങളിലോ പന്ത് തട്ടിയാൽ ബാറ്റിംഗ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് നൽകണം എന്നതാണ് ചട്ടം. ഈ നിയമവും പന്ത് ബൗണ്ടറി കടന്ന സാഹചര്യവും ഒത്തുചേർന്നതോടെയാണ് ലോകകപ്പ് വേദിയിലെ ഈ അപൂർവ്വ നിമിഷം പിറന്നത്.






