ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ പ്ലേയിങ് ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തുന്നത് ഗുണകരമാകില്ലെന്ന് മുൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. സെമി ഫൈനൽ പോലുള്ള ഒരു നോക്കൗട്ട് മത്സരത്തിൽ പരീക്ഷണങ്ങൾക്ക് മുതിരാതെ ടീമിലെ പ്രധാന താരങ്ങളിൽ തന്നെ വിശ്വാസമർപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
സ്പിൻ നിരയിൽ വരുൺ ചക്രവർത്തിയെ മാറ്റി കുൽദീപ് യാദവിനെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശത്തെ ചോപ്ര ശക്തമായി എതിർത്തു. ഇംഗ്ലീഷ് ബാറ്റർമാർക്ക് റിസ്റ്റ് സ്പിന്നിനെതിരെ ദൗർബല്യമുണ്ടെങ്കിലും വരുണിനെ പുറത്തിരുത്തുന്നത് ബുദ്ധിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ വരുൺ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത് എന്നത് ശരിയാണെങ്കിലും അദ്ദേഹം ഇപ്പോഴും ടി20 റാങ്കിംഗിൽ ഒന്നാമനാണെന്നും ഈ ലോകകപ്പിലെ 7 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ നേടിയിട്ടുണ്ടെന്നും ചോപ്ര ഓർമ്മിപ്പിച്ചു. കൂടാതെ, വാംഖഡെ സ്റ്റേഡിയത്തിലെ മഞ്ഞുവീഴ്ച ഒരു പ്രധാന ഘടകമായതിനാൽ അവിടെ ഒരു അധിക സ്പിന്നറെ കൂടി കളിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:ഗില്ലിനെയും ഇഷാനെയും ചൂണ്ടിക്കാട്ടി പരിഹസിച്ചവർക്കുള്ള മറുപടി; സഞ്ജുവിനെ വാനോളം പുകഴ്ത്തി ഗാംഗുലി
യുവ ഓപ്പണർ അഭിഷേക് ശർമ്മയെ ടീമിൽ നിന്ന് മാറ്റണമെന്ന വാദങ്ങളെയും ആകാശ് ചോപ്ര തള്ളിക്കളഞ്ഞു. അഭിഷേക് വെറുമൊരു ‘സ്ലോഗർ’ മാത്രമാണെന്ന മുൻ പാക് താരം മുഹമ്മദ് അമീറിന്റെ പ്രസ്താവനയോട് അദ്ദേഹം വിയോജിച്ചു. കൃത്യമായ ടെക്നിക് ഇല്ലാതെ ഓഫ് സൈഡിലും സ്ട്രെയ്റ്റ് ഷോട്ടുകളും മനോഹരമായി കളിക്കാൻ അഭിഷേകിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ ഇതേ ഗ്രൗണ്ടിൽ അഭിഷേക് നേടിയ 135 റൺസ് ഇപ്പോഴും ആരാധകരുടെ മനസ്സിലുണ്ടെന്നും മറ്റ് ടീമുകൾ അദ്ദേഹത്തിന്റെ ബാറ്റിംഗിനെ ഭയപ്പെടുന്നുണ്ടെന്നും ചോപ്ര കൂട്ടിച്ചേർത്തു. അതിനാൽ ഓപ്പണിംഗിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






