കണ്ണൂര്‍: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും എം.ൽ.എ.യുമായ മുകേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇളവ് കൊടുക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി പറഞ്ഞു. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനിടെ മുകേഷ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
“കുറ്റം ചെയ്തുവെന്ന് കണ്ടുകഴിഞ്ഞാല്‍ അങ്ങനെയുള്ളവരെ രക്ഷിക്കുന്ന നയസമീപനമല്ല കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നുള്ള ഉത്തമ ബോധ്യം ജനാധിപത്യ മഹിള അസോസിയേഷനുണ്ട്. ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടി മാതൃകപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണ്. കോടതി കുറ്റക്കാരാണെന്ന് കണ്ടാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ല. വിക്ടിമിന് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണിത്”- പി.കെ ശ്രീമതി പറഞ്ഞു
Also Read: വടകര കരിമ്പനപ്പാലത്ത് റെയില്‍വെ ട്രാക്കിൽ യുവാവ് മരിച്ച നിലയിൽ
അതേസമയം ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്‌ക്കെതിരായി നല്‍കിയ പരാതി.