കണ്ണൂർ : 2022-ൽ കർണാടകയിൽ ബിജെപി യുവമോർച്ച അംഗം പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ. രണ്ട് വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയായ അബ്ദുൾ റഹമാനെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ സംഘം പിടികൂടിയത്. ഖത്തറിൽ നിന്നാണ് ഇയാൾ കണ്ണൂരിലേക്ക് എത്തിയത്. നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ആറ് പ്രതികളിൽ ഒരാളായിരുന്നു അറസ്റ്റിലായ അബ്ദുൾ റഹ്‌മാൻ.
2022 ജൂലൈ 26 നായിരുന്നു ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ ഗ്രാമത്തിൽ പ്രവീൺ നെട്ടാരുവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് സംഘം കൊലപ്പെടുത്തിയത് . ഭീകരതയും വർഗീയ കലാപവും പ്രചരിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നിരോധിത സംഘടനയായ പിഎഫ്‌ഐ പ്രവർത്തകർ നടത്തിയ ആക്രമണമാണിതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. അതേസമയം കൊലപാതകത്തിന് ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയിരുന്നു.
Also Read:നിപ ബാധിച്ച യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
2022 ഓഗസ്റ്റ് 4-ന് കേസ് രജിസ്റ്റർ ചെയ്ത എൻഐഎ, ഒളിവിൽ പോയ ബാക്കിയുള്ളവരെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ തുടരുകയാണ് . ഈ വർഷം ഏപ്രിലിൽ എൻഐഎ റഹ്മാനും മറ്റ് രണ്ട് ഒളിവിലുള്ളവരും ഉൾപ്പെടെ നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു, ഇതോടെ കേസിൽ ആകെ കുറ്റപത്രം സമർപ്പിച്ച പ്രതികളുടെ എണ്ണം 28 ആയി.