തൃശ്ശൂർ: വോട്ടർ പട്ടികയുടെ സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട് ഇടവകാംഗങ്ങൾക്ക് മാർഗ്ഗനിർദേശങ്ങളുമായി സീറോ മലബാർ സഭ രംഗത്ത്. സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയുമായി എല്ലാവരും സഹകരിക്കണമെന്ന് സഭ നിർദേശിച്ചു. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുകൾ സന്ദർശിക്കുമ്പോൾ അവരുമായി പൂർണ്ണമായി സഹകരിക്കണമെന്നും നൽകുന്ന ഫോമുകൾ കൃത്യമായി പൂരിപ്പിച്ച് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സഭ അറിയിപ്പിൽ പറയുന്നു.
2002-ന് ശേഷം വോട്ടർ പട്ടികയിൽ പേര് ചേർത്തവർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്ന രേഖകൾ സജ്ജമാക്കി വെക്കണം. പ്രവാസികൾ ആണെങ്കിൽ ഓൺലൈൻ വഴിയോ, അല്ലെങ്കിൽ കുടുംബാംഗങ്ങൾ മുഖേനയോ ആവശ്യമായ ഫോമുകൾ പൂരിപ്പിച്ച് നൽകണം. ഈ നിർദേശങ്ങൾ ഇടവകാംഗങ്ങളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മകൾ വഴി പ്രചരിപ്പിക്കാനാണ് സീറോ മലബാർ സഭയുടെ തീരുമാനം.











