അനയയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് ഡി.എം.ഒ. റിപ്പോർട്ട്; ഡോക്ടർമാർ സമരം തുടരുന്നു

ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ വിപിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം ഉടൻ തന്നെ ആശുപത്രി വിടുമെന്നാണ് ലഭിക്കുന്ന വിവരം.

അനയയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് ഡി.എം.ഒ. റിപ്പോർട്ട്; ഡോക്ടർമാർ സമരം തുടരുന്നു
അനയയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് ഡി.എം.ഒ. റിപ്പോർട്ട്; ഡോക്ടർമാർ സമരം തുടരുന്നു

കോഴിക്കോട്: താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരിയായ അനയയുടെ മരണകാരണം പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ.) ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. പോസ്റ്റ്‌മോർട്ടം നടപടികളുടെ ഭാഗമായി കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ മാരകമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അമീബിക് മസ്തിഷ്കജ്വരം മൂലമല്ല കുട്ടി മരിച്ചതെന്നും, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും അനയയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ ആരോപണത്തെത്തുടർന്ന്, കുട്ടിയുടെ പിതാവ് സനൂപ് ആശുപത്രിയിലെ ഡോക്ടർ വിപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഡി.എം.ഒ.യുടെ പുതിയ റിപ്പോർട്ട് ഈ സംഭവങ്ങളിൽ നിർണ്ണായകമാകും.

ALSO READ: തൃശൂർ പുതുക്കാട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി; 200 ഓളം വാഴകളും, 500 ഓളം മുളക് തൈകളും റബർ മരങ്ങളും നശിപ്പിച്ചു

ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ, കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടരുകയാണ്. അത്യാഹിത വിഭാഗം (കാഷ്വാലിറ്റി), ഒ.പി. (ഔട്ട് പേഷ്യന്റ്) വിഭാഗം ഉൾപ്പെടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിപ്പിച്ചാണ് ഡോക്ടർമാർ പ്രതിഷേധിക്കുന്നത്.

അടിയന്തിര പ്രാധാന്യമുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമാണ് നിലവിൽ അത്യാഹിത വിഭാഗത്തിൽ പരിശോധിക്കുന്നത്. ആശുപത്രികളെ ‘സേഫ് സോണായി’ പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗത്തിൽ രോഗികളെ വേർതിരിക്കുന്നതിനുള്ള ‘ട്രയാജ് സംവിധാനം’ കാര്യക്ഷമമായി നടപ്പിലാക്കുക, പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക, സി.സി.ടി.വി. നിരീക്ഷണവും സുരക്ഷാ ജീവനക്കാരെയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാർ സമരം ചെയ്യുന്നത്.

ALSO READ: തൃശ്ശൂർ ഗുരുവായൂരിൽ തെരുവുനായ ആക്രമണം; വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു, ഗുരുതര പരിക്ക്

അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ വിപിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം ഉടൻ തന്നെ ആശുപത്രി വിടുമെന്നാണ് ലഭിക്കുന്ന വിവരം.

Share Email
Top