മണിപ്പൂർ മുഖ്യമന്ത്രിയായി ബിജെപി നേതാവും സിങ്‌ജൈമ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു. മണിപ്പൂർ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ഭല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുമെന്നും 2047-ഓടെ ‘വികസിത ഭാരത’ത്തിൽ മണിപ്പൂർ നിർണ്ണായക പങ്ക് വഹിക്കുമെന്നും അധികാരമേറ്റ ശേഷം മുഖ്യമന്ത്രി പ്രസ്താവിച്ചു.
സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കുക്കി, നാഗ വിഭാഗങ്ങളിൽ നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെയും നിയമിച്ചു. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് നെംചാ കിപ്‌ജെനും നാഗ വിഭാഗത്തിൽ നിന്നുള്ള ലോസി ദിഖോയുമാണ് ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റത്. ഇതിൽ നെംചാ കിപ്‌ജെൻ ഡൽഹിയിൽ നിന്ന് ഓൺലൈനായാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയിൽ നിന്നും നാഗ പീപ്പിൾസ് പാർട്ടിയിൽ നിന്നുമുള്ള ഓരോ എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
കുക്കി-മെയ്തയ് വിഭാഗങ്ങൾ തമ്മിലുണ്ടായ വംശീയ സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ സർക്കാർ രൂപീകരണം നടന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജനാധിപത്യ സർക്കാർ അധികാരത്തിൽ വരുന്നത് സംസ്ഥാനത്തെ സംഘർഷങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






