പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പഞ്ചസാരയുടെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിനുമായി ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി നിലവിൽ വന്നു. ജൂലൈ 6 മുതൽ പുതിയ നികുതി വ്യവസ്ഥ പ്രാബല്യത്തിൽ വന്നതായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു. മുൻപ് പാനീയങ്ങളുടെ അളവ് മാത്രം നോക്കിയായിരുന്നു നികുതി നിശ്ചയിച്ചിരുന്നതെങ്കിൽ, 2026-ലെ പുതിയ നിയമ ഭേദഗതി പ്രകാരം ഇനി മുതൽ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയോ മധുരത്തിന്റെയോ അളവ് അനുസരിച്ചായിരിക്കും നികുതി ഈടാക്കുക. മധുരം ചേർത്ത സോഫ്റ്റ് ഡ്രിങ്കുകൾ, ജ്യൂസുകൾ, കോൺസെൻട്രേറ്റുകൾ, പൗഡറുകൾ തുടങ്ങിയ പാക്കറ്റ് ഉൽപ്പന്നങ്ങൾക്കാണ് ഈ നികുതി ബാധകമാകുന്നത്.
പുതിയ നിയമപ്രകാരം മധുരമുള്ള പാനീയങ്ങളുടെ സ്റ്റോക്ക് കൈവശമുള്ള എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും തങ്ങളുടെ പക്കലുള്ള ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ‘ധരീബ’ പ്ലാറ്റ്‌ഫോം വഴി നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്. 2,00,000 ലിറ്ററിൽ താഴെ സ്റ്റോക്കുള്ളവർ ധരീബ പോർട്ടൽ വഴി സ്റ്റോക്ക് വിവരങ്ങൾ സമർപ്പിച്ചാൽ മാത്രം മതിയാകും, ഇവർ എക്സൈസ് നികുതി ഒടുക്കേണ്ടതില്ല. എന്നാൽ 2,00,000 ലിറ്ററോ അതിൽ കൂടുതലോ സ്റ്റോക്കുള്ളവർ തങ്ങളുടെ സ്റ്റോക്ക് വിവരങ്ങൾ കൃത്യമായി ഓഡിറ്റ് ചെയ്ത റിപ്പോർട്ട് സമർപ്പിക്കുകയും, നിബന്ധനകൾക്ക് വിധേയമായി ബാധകമായ എക്സൈസ് നികുതി അടയ്ക്കുകയും വേണം.
രണ്ട് ലക്ഷം ലിറ്ററിലധികം സ്റ്റോക്ക് ഉള്ള സ്ഥാപനമാണെങ്കിൽ പോലും അവയിലെ പഞ്ചസാരയുടെ അളവ് വളരെ കുറവാണെങ്കിൽ നികുതി നൽകേണ്ടി വരില്ല. ഇടത്തരം അല്ലെങ്കിൽ ഉയർന്ന അളവിൽ മധുരം ചേർത്ത പാനീയങ്ങൾക്ക് മാത്രമാണ് നികുതി. ജൂലൈ 6 മുതൽ 90 ദിവസത്തിനകം സ്ഥാപനങ്ങൾ ധരീബ പ്ലാറ്റ്‌ഫോം വഴി ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. റിട്ടേൺ ഫയൽ ചെയ്ത് 30 ദിവസത്തിനുള്ളിൽ നികുതി തുക ഒടുക്കുകയും വേണം. രാജ്യത്ത് പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാനും, കുറഞ്ഞ അളവിൽ പഞ്ചസാര അടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും ഈ പുതിയ നികുതി വ്യവസ്ഥ സഹായിക്കുമെന്ന് ജനറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കി.






