നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി, കേസില്‍ ശിക്ഷ 29ന്

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി, കേസില്‍ ശിക്ഷ 29ന്

കല്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനില്‍കുമാറാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ 29-ന് ശിക്ഷ വിധിക്കും. 2021 ജൂണ്‍ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല നടന്നത്. പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവന്‍ സംഭവസ്ഥലത്തുവെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മണിക്കൂറുകള്‍ക്കുള്ളിലും മരിച്ചു.

മൂന്നുമാസത്തിനുശേഷം സെപ്റ്റംബര്‍ 17-നാണ് പ്രതി അയല്‍വാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുന്‍ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ 41 അംഗ അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസന്വേഷിച്ചത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ പൊലീസ് അര്‍ജുനെയും ചോദ്യംചെയ്തിരുന്നു. സെപ്റ്റംബര്‍ ഒമ്പതിന് അര്‍ജുനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യംചെയ്യലിനിടെ അര്‍ജുന്‍ കൈയില്‍ കരുതിയിരുന്ന എലിവിഷം കഴിക്കുകയും ചികിത്സയിലാവുകയും ചെയ്തു. കേസില്‍ പ്രതിയെ കണ്ടെത്താനായി അന്വേഷണസംഘം അഞ്ചുലക്ഷം ഫോണ്‍കോളുകള്‍ പരിശോധിക്കുകയും മൂവായിരത്തോളം കുറ്റവാളികളെ നിരീക്ഷിക്കുകയും ചെയ്തു.

കേസില്‍ അന്വേഷണോദ്യോഗസ്ഥനുള്‍പ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഡിസംബര്‍ 20-നാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. ഫെബ്രുവരി 16-നാണ് വാദംകേള്‍ക്കല്‍ തുടങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സണ്ണിപോളും അഡ്വ. പി.എം. സുമേഷും പ്രതിക്കുവേണ്ടി അഡ്വ. പി.ജെ. ജോര്‍ജും ഹാജരായി.

Top