നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി അന്വേഷണം ശക്തമാക്കി സിബിഐ. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ ഭറുവോ കദമിന്റെ വീട്ടിൽ സിബിഐ സംഘം എട്ട് മണിക്കൂറോളം നീണ്ട വിശദമായ പരിശോധന നടത്തി. തന്റെ മകൾക്കായി അഞ്ച് ലക്ഷം രൂപ നൽകി ഇദ്ദേഹം നീറ്റ് ചോദ്യപേപ്പർ കൈക്കലാക്കിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ റെയ്ഡ്. വീട്ടിലുണ്ടായിരുന്ന സുപ്രധാന രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു.
ഇതോടൊപ്പം ലാത്തൂരിലെ പ്രമുഖ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരെയും സിബിഐ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിശദമായ പരിശോധനകൾ നടക്കുമെന്നാണ് വിവരം. പരീക്ഷാ ക്രമക്കേടിന്റെ വ്യാപ്തി കണക്കിലെടുത്ത് അന്വേഷണം കേരളത്തിലേക്കും നീണ്ടേക്കുമെന്ന സൂചനകളുണ്ട്.
Also Read:വിജയ് സർക്കാരിന് ആറുമാസത്തെ ആയുസ്സ് മാത്രം; പ്രവചനവുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ
ചോദ്യപേപ്പർ ചോർച്ച വിവാദമായതിന് പിന്നാലെ, ജൂൺ 21-ന് പുനപ്പരീക്ഷ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. പരീക്ഷാ നടത്തിപ്പിലെ വൻ വീഴ്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.






