വെറും മൂന്ന് മാസത്തിനുള്ളിൽ റഷ്യക്ക് ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ആയുധങ്ങളും വെടിക്കോപ്പുകളും നിർമ്മിക്കാൻ, അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ രാജ്യങ്ങൾക്ക് ഒരു വർഷമെടുക്കുമെന്ന അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി നാറ്റോ മേധാവി മാർക്ക് റൂട്ടെ തന്നെ, ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. റഷ്യക്ക് ഇതൊക്കെ എളുപ്പം നടക്കുന്ന കാര്യങ്ങളാണ്. “അവർക്ക് നമ്മളെ പോലെ ബ്യൂറോക്രസി ഇല്ലെന്നും റൂട്ടെ പറഞ്ഞു. റഷ്യ അതിൻ്റെ ജിഡിപിയുടെ 9% വരെ സൈന്യത്തിനായി ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
നാറ്റോയിലെ യൂറോപ്യൻ അംഗങ്ങൾ അവരുടെ സൈനിക ചെലവ് ഗണ്യമായി വർദ്ധിപ്പിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും നാറ്റോ മേധാവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോപ്യൻ പാർലമെൻ്റിൻ്റെ വിദേശകാര്യ സമിതിയുടെയും സുരക്ഷാ, പ്രതിരോധ ഉപസമിതിയുടെയും സംയുക്ത യോഗത്തിനൊടുവിൽ തിങ്കളാഴ്ച നടന്ന ചോദ്യോത്തര വേളയിലാണ്, റൂട്ടെ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്. നാറ്റോ അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും തങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ 2% സൈന്യത്തിനായി ചെലവഴിക്കുക എന്ന നാറ്റോയുടെ 2014 ലെ ലക്ഷ്യം നിലവിൽ കൈവരിക്കുന്നുണ്ടെങ്കിലും, ഇതൊന്നും തന്നെ, റഷ്യയിൽ നിന്ന് അവരെ സംരക്ഷിക്കാൻ പര്യാപ്തമല്ലെന്നും നാറ്റോ മേധാവി പറഞ്ഞു.

“നാം ഇപ്പോൾ തൽക്കാലം സുരക്ഷിതരാണ്, പക്ഷേ വരാൻ പോകുന്ന 5 വർഷത്തിനുള്ളിലെ സ്ഥിതി അതല്ലെന്നും അദ്ദേഹം പറഞ്ഞു. “അതിനാൽ, നിങ്ങൾ സൈനിക ചെലവ് വർധിപ്പിച്ചില്ലെങ്കിൽ പകരം നിങ്ങൾ റഷ്യൻ ഭാഷാ കോഴ്‌സുകളിൽ ചേരാൻ ഒരുങ്ങുകയോ, അല്ലെങ്കിൽ ന്യൂസിലാൻഡിലേക്ക് പോകുവാനോ തയ്യാറാകണം.
ഈ സാഹചര്യം ഒഴിവാക്കണമെങ്കിൽ, സൈനിക ശേഷി വർധിപ്പിക്കാൻ കൂടുതൽ തുക ചെലവഴിക്കാമെന്ന് ഇപ്പോൾ തന്നെ തീരുമാനിക്കണമെന്നാണ്, അംഗരാജ്യങ്ങളോട് റൂട്ടെ ആവശ്യപ്പെട്ടിരിക്കുന്നത്. സഖ്യരാജ്യങ്ങൾ എല്ലാവരും കൂടുതൽ പണം സൈനിക ശേഷി വർധിപ്പിക്കുന്നതിനായി ചെലവഴിക്കണമെന്ന് താൻ വ്യക്തിപരമായി ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read :നാറ്റോ നീക്കം തടഞ്ഞില്ലെങ്കിൽ റൊമാനിയയ്ക്കും യുക്രെയ്ന്റെ ഗതി
നിലവിലെ സൈനിക ചിലവ് രണ്ട് ശതമാനത്തിൽ നിന്നും 5 ശതമാനമായി ഉയർത്തണമെന്നതാണ് , അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നത്. ഈ ആശയം അദ്ദേഹം ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാൽ നാറ്റോ അംഗമായ അമേരിക്ക ഉൾപ്പെടെ നിലവിൽ ആ സംഖ്യയുടെ അടുത്തല്ല ചെലവിടുന്നത് എന്നതും, ഒരു യാഥാർത്ഥ്യമാണ്.

സൈനിക ചിലവ് വർധിപ്പിക്കുന്നതിനായി കൂടുതൽ തുക നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ട നറ്റോ മേധാവി, പണം കണ്ടെത്തുന്നതിനായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അവരുടെ ആരോഗ്യ സംരക്ഷണം, പെൻഷൻ, മറ്റ് സാമൂഹിക സേവനങ്ങൾ എന്നിവയിൽ ചിലതിൽ നിന്നും മാറ്റിവെക്കലുകൾ നടത്തണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
Also Read : കടത്തിൻ്റെ മറവിൽ മോഷണം, പലസ്തീൻ ഫണ്ടുകൾ കൊള്ളയടിക്കാൻ ഇസ്രയേൽ
റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്‌നിന് കൂടുതൽ ആയുധങ്ങൾ വിതരണം ചെയ്യുന്നതിനായി, പാശ്ചാത്യ യൂറോപ്യൻ സൈനിക വ്യവസായ കേന്ദ്രങ്ങൾ, അവരുടെ ഉൽപ്പാദനശേഷി ഇതിനകം തന്നെ, വൻ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ അതും പര്യാപ്തമല്ലെന്നാണ് നാറ്റോയുടെ തലവൻ പറയുന്നത്. നമ്മൾ എത്തേണ്ട സ്ഥലത്ത് നാം ഇതുവരെ എത്തിയിട്ടില്ല. നമ്മളുടെ വ്യവസായം ഇപ്പോഴും വളരെ ചെറുതാണ്, അത് വളരെ ശിഥിലവുമാണ്, കൂടാതെ സത്യസന്ധമായി പറഞ്ഞാൽ വളരെ മന്ദഗതിയിലാണെന്ന വിമർശനവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്.

നിലവിൽ നാറ്റോയുടെ സൈനിക ചെലവിൻ്റെ 60%വും അമേരിക്കയാണ് വഹിക്കുന്നത്. അമേരിക്ക ഇല്ലെങ്കിൽ, യൂറോപ്പിലെ നാറ്റോ അംഗങ്ങൾക്ക് അവരുടെ ജിഡിപിയുടെ 10% വരെ അവരുടെ അവരുടെ സൈനിക ചെലവുകൾക്കായി മാറ്റിവെക്കേണ്ടതായി വരും ഇതാകട്ടെ ഒരിക്കലും നടക്കാത്ത കാര്യവുമാണ്.
Also Read : കുർദിഷുകളെ പാട്ടിലാക്കി അധികാരം നിലനിർത്താൻ എർദോഗന്റെ തന്ത്രങ്ങൾ
യുക്രൈയിനെ സഹായിച്ച് നടുവൊടിഞ്ഞ അവസ്ഥയിലാണ് നിലവിൽ മിക്ക നാറ്റോ രാജ്യങ്ങളും ഉള്ളത്. എന്തിനേറെ, നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പോലും, യുക്രയ്നിനെ ഈ രൂപത്തിൽ ഇനിയും സഹായിക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയുടെ ആയുധ കലവറ ശൂന്യമായി തുടങ്ങിയതിൻ്റെ മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. അതുകൊണ്ടാണ്, എത്രയും പെട്ടന്ന് റഷ്യ – യുക്രൈയ്ൻ യുദ്ധം അവസാനിക്കണമെന്ന നിലപാട് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇസ്രയേലിന് മുന്നിൽ സമ്മർദ്ദം ചെലുത്തി, ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ, അമേരിക്ക ശ്രമം തുടങ്ങിയതും ഇതിൻ്റെ ഭാഗമാണ്. അമേരിക്കൻ ആയുധ സപ്ലേയിൽ കുറവുണ്ടായത്, ഇസ്രയേലിനെയും ശരിക്കും സമർദ്ദത്തിലാക്കിയിട്ടുണ്ട്.

അതേസമയം, അമേരിക്കയും സഖ്യകക്ഷികളും, ആയുധ വിപണിയിൽ അടിതെറ്റി നിൽക്കുമ്പോൾ, അപ്പുറത്ത് പുതിയ ശാക്തിക ചേരിയാണ് രൂപപ്പെടുന്നത്. റഷ്യ – യുക്രൈയ്ൻ സൈനിക സഖ്യത്തിലേക്ക് വരാൻ, പശ്ചിമേഷ്യയിലെ പ്രധാന സൈനിക ശക്തിയായ ഇറാനും താൽപര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ചർച്ചകൾക്കും, റഷ്യയും ഇറാനും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്ത ഉടമ്പടിയിൽ ഒപ്പുവെക്കാനുമായി, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനാണ് റഷ്യയിലെത്തുന്നത്. ജനുവരി 17നാണ് അദ്ദേഹത്തിന്റെ റഷ്യൻ സന്ദർശനം. ഇതോടെ റഷ്യയും ഇറാനും നിർണായകമായ പങ്കാളിത്ത ഉടമ്പടിയിൽ ഒപ്പുവെയ്ക്കുമെന്നാണ് റഷ്യൻ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് രാജ്യങ്ങളുടെയും ശത്രുക്കൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിരവധി സാമ്യതയുണ്ടെന്നാണ്, ടെഹ്റാൻ സർവകലാശാലയിലെ അമേരിക്കൻ പഠന വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഫോഡ് ഇസാദി, റഷ്യൻ മാധ്യമമായ സ്പുട്നിക്കിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.

”റഷ്യയും ഇറാനും അയൽക്കാരാണ്. അവർ കാസ്പിയൻ കടൽ പങ്കിടുകയും നൂറ്റാണ്ടുകളായി ബന്ധം പുലർത്തുകയും ചെയ്യുന്നു. അതിനാൽ, തീർച്ചയായും, അയൽക്കാരുമായി നല്ല ബന്ധം പുലർത്തുക എന്നത് താൽപ്പര്യമുള്ള കാര്യമാണെന്നാണ്,”ഇസാദി പറയുന്നത്. അദ്ദേഹത്തിൻ്റെ കാഴ്ചപാടിൽ, അമേരിക്കയ്ക്കും ചില യൂറോപ്യൻ രാജ്യങ്ങൾക്കും, റഷ്യയോടും ഇറാനോടും ശത്രുതയുള്ളത്കൊണ്ട്, ” ഈ രണ്ട് അയൽക്കാർക്കിടയിലെ കൂടുതൽ സഹകരണം” അനിവാര്യമായി വന്നിരിക്കുകയാണ്.
Also Read : നിലമ്പൂരിൽ ‘കുടുങ്ങി’കോൺഗ്രസ്സ്, അൻവർ എഫക്ട് തിരിച്ചടിച്ചാൽ ഇടതിനും പ്രതീക്ഷക്ക് വകയുണ്ട്
”നമ്മൾ ഒരു മെച്ചപ്പെട്ട ലോകത്തിലാണ് ജീവിക്കുന്നതെന്ന് ഉറപ്പാക്കാൻ, സമാന താൽപ്പര്യങ്ങളും ലക്ഷ്യങ്ങളുമുള്ള രാജ്യങ്ങൾ, പരസ്പര സഹകരണ ഉടമ്പടിയിൽ ഒപ്പുവയ്ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. അതേസമയം, 2001-ൽ ഒപ്പുവച്ച റഷ്യയും ഇറാനും തമ്മിലുള്ള മുൻ സഹകരണ ഉടമ്പടിയേക്കാൾ ശക്തമായ ഒരു ഉടമ്പടി, ഇറാൻ പ്രസിഡൻ്റിൻ്റെ റഷ്യൻ സന്ദർശനത്തിൽ ഉണ്ടാകുമെന്നാണ്, റഷ്യയിലെയും ഇറാനിലെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ പ്രധാനം, റഷ്യയും ഇറാനും തമ്മിലുള്ള സുരക്ഷാ സഹകരണം തന്നെയായിരിക്കുമെന്നാണ്, പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൈനിക സഹകരണത്തിന് പുറമെ, സാമ്പത്തിക സഹകരണവും ഇരു രാജ്യങ്ങൾക്കിടയിലും ശക്തമാകും. അമേരിക്ക പോലുള്ള എതിരാളികളിൽ നിന്നുള്ള സമ്മർദ്ദത്തെ ചെറുക്കാനും, പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ നേരിടാനും, ഇത്തരം സഹകരണങ്ങൾ റഷ്യയെയും ഇറാനെയും ഏറെ സഹായിക്കും.
‘ഇറാനേക്കാൾ വിപുലമായ സാങ്കേതികവിദ്യ’ കൈവശമുള്ള രാജ്യമാണ് റഷ്യ. അതിനാൽ തന്നെ, ബഹിരാകാശ രംഗത്ത് റഷ്യൻ-ഇറാൻ സഹകരണത്തിന്റെ സാധ്യതകൾ വേണമെന്ന താൽപ്പര്യവും ഇറാനുണ്ട്. ബഹിരാകാശ മേഖലയിൽ റഷ്യയുടെ ‘ബൃഹത്തായ അനുഭവ സമ്പത്താണ് അവരെ വലിയ വിജയത്തിലേയ്ക്ക് നയിക്കുന്നത്. തങ്ങളുടെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്നതിനുള്ള റഷ്യയുടെ സഹായത്തിൽ ഇറാൻ വലിയ ആവേശത്തിലാണുള്ളത്. ഈ മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ, റഷ്യയുമായി ചേർന്ന് വിപുലമായ പദ്ധതികൾക്കാണ്, ഇറാൻ ഭരണകൂടം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇറാൻ പ്രസിഡൻ്റിൻ്റെ റഷ്യൻ സന്ദർശനത്തിൽ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും.

പുതിയ സാഹചര്യത്തിൽ, ഇറാൻ്റെയും റഷ്യയുടെയും നീക്കങ്ങളെ ഗൗരവത്തോടെയാണ് അമേരിക്കയും ഇസ്രയേലും വീക്ഷിക്കുന്നത്. അവരെ വല്ലാതെ ആശങ്കപ്പെടുത്തുന്നത്, ഇരു രാജ്യങ്ങളും തമ്മിൽ ഏത് തരത്തിലുള്ള പ്രതിരോധ കരാർ ഉണ്ടാകുമെന്നതാണ്. ഉത്തര കൊറിയ – റഷ്യ കരാർ മോഡലിൽ ഒരു കരാറിലാണ് ഒപ്പു വയ്ക്കുന്നതെങ്കിൽ, പിന്നെ, ഇറാനെ ആക്രമിക്കുന്നത് ചിന്തിക്കാൻ പോലും, അമേരിക്കയ്ക്കും ഇസ്രയേലിനും കഴിയുകയില്ല, കാരണം, അത്തരമൊരു കരാർ പ്രാബല്യത്തിൽ വന്നാൽ, ഇറാനെതിരായ ഏതൊരു ആക്രമണത്തെയും ചെറുക്കാൻ, റഷ്യൻ സൈന്യത്തിന് രംഗത്തിറങ്ങേണ്ടതായി വരും. ലോകത്ത് ഏറ്റവും അധികം ആണവായുധ ശേഖരമുള്ള റഷ്യയോട് ഏറ്റുമുട്ടാൻ, സാക്ഷാൽ അമേരിക്ക പോലും ധൈര്യപ്പെട്ടില്ല എന്നതും, ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്.