കോഴിക്കോട്: മന്ത്രി എം.ബി.രാജേഷ് രാജിവച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന് മുസ്ലിം ലീഗ്. നാളെ വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. മദ്യനയത്തില്‍ ഇളവിന് പ്രത്യുപകാരമായി കോഴ നല്‍കാന്‍ ബാര്‍ ഉടമകള്‍ പണപ്പിരിവ് നടത്തുന്നുവെന്ന സംഘടനാ നേതാവിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണം. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ വിശ്വസനീയമല്ല. കോഴ ആരോപണം വന്ന സ്ഥിതിക്ക് എം ബി രാജേഷ് രാജി വയ്ക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
ഇടത് സര്‍ക്കാരിനു നേരെ അഴിമതിയുടെ സംശയമുന ഉയര്‍ത്തി വീണ്ടും ബാര്‍കോഴ ആരോപണം. മദ്യനയത്തില്‍ ഇളവിന് പ്രത്യുപകാരമായി കോഴ നല്‍കാന്‍ ബാര്‍ ഉടമകള്‍ പണപ്പിരിവ് നടത്തുന്നുവെന്ന് സംഘടനാ നേതാവിന്റെ വെളിപ്പെടുത്തല്‍. ഇന്നലെ കൊച്ചിയില്‍ നടന്ന സംഘടനാ യോഗത്തിന് പിന്നാലെയാണ് ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്സപ്പ് ഗ്രൂപ്പില്‍ അനിമോന്‍ ഈ ശബ്ദസന്ദേശമിട്ടത്.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പണപ്പിരിവെന്ന് വിശദീകരിക്കുന്നതിനൊപ്പം സഹകരിച്ചില്ലങ്കില്‍ നാശമെന്ന മുന്നറിയിപ്പുമുണ്ടെന്ന വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്നതോടെയും, കെ.എം.മാണിയെ പ്രതിക്കൂട്ടിലാക്കിയ ആദ്യ ബാര്‍കോഴ വിവാദത്തിന് പത്ത് വര്‍ഷമാകാനിരിക്കെ വീണ്ടും ബാര്‍കോഴ എന്ന ആരോപണം കൊടുമ്പിരികൊണ്ടത്.