ഡൽഹിക്കെതിരെ മുംബൈക്ക് മിന്നും ജയം; 29 റൺസിന് എതിരാളികളെ മുട്ടുകുത്തിച്ചു

ഡൽഹിക്കെതിരെ മുംബൈക്ക് മിന്നും ജയം; 29 റൺസിന് എതിരാളികളെ മുട്ടുകുത്തിച്ചു

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ആരാധകരെ ആവേശത്തിലാക്കി മുംബൈ ഇന്ത്യൻസിന്റെ പോരാട്ടമുന്നേറ്റം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 29 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ ഇന്ത്യൻസ് എറിഞ്ഞെടുത്തത്. സീസണില്‍ തുടര്‍തോല്‍വികള്‍ കൊണ്ട് നിരാശരായ മുംബൈക്കും ആരാധകര്‍ക്കും ഈ വിജയം പകരുക ആശ്വാസം ചെറുതല്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ നേടിയത് നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റല്‍സിക്ക് പക്ഷെ ചുവടുപിഴച്ചു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റൺസ് ആണ് നേടാനായത്. നാല് വിക്കറ്റ് വീഴ്ത്തി മുംബൈയുടെ ജെറാള്‍ഡ് കോട്‌സീയാണ് ഡൽഹിയെ മുട്ടുകുത്തിച്ചത്. തുടക്കത്തില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഒടുക്കത്തില്‍ ടിം ഡേവിഡും റൊമാരിയോ ഷെഫേഡും ചേര്‍ന്ന് നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയെ വലിയ സ്‌കോറിലെത്തിച്ചത്.

രോഹിത് ശര്‍മയും ഇഷാന്‍ കിഷനും തുടക്കം മുതല്‍തന്നെ ആക്രമിച്ചു കളിച്ചു. പവര്‍ പ്ലേയില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ആന്റിച്ച് നോര്‍ജ്യെ എറിഞ്ഞ 20-ാം ഓവറില്‍ 32 റണ്‍സാണ് മുംബൈ നേടിയത്. ഏഴാമനായി ഇറങ്ങിയ റൊമാരിയോ ഷെഫേഡാണ് നോര്‍ജ്യെയുടെ ഒരോവറില്‍ 32 റണ്‍സ് നേടിയത്. പൃഥ്വി ഷാ, അഭിഷേക് പൊരേല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവർ ഡല്‍ഹിക്കായി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

Top