രാജ്യത്തെ യു.പി.ഐ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഫീസ് ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. ഉയർന്ന തുകയുടെ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ഫീസ് ഈടാക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇതുസംബന്ധിച്ച ‘പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്’ ഭേദഗതി അവതരിപ്പിച്ചത്.
എന്നാൽ, യു.പി.ഐ ഇടപാടുകളിൽ ഉടനടി ഫീസ് ഈടാക്കില്ല. വരുംകാലങ്ങളിൽ ആവശ്യമെങ്കിൽ ‘മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ ഏർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന ഒരു നിയമപരമായ ചട്ടക്കൂടാണ് ബില്ലിലൂടെ തയാറാക്കുന്നത്. അന്തിമ തീരുമാനം വരുന്നത് വരെ നിലവിലെ രീതിയിൽ തന്നെ യു.പി.ഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരും. സാധാരണ ഉപഭോക്താക്കൾക്കോ ചെറുകിട കച്ചവടക്കാർക്കോ അധിക തുക നൽകേണ്ടി വരില്ല. വാർഷിക വിറ്റുവരവ് 1.5 കോടി രൂപയ്ക്ക് മുകളിലുള്ള വൻകിട വ്യാപാരികളെയായിരിക്കും ഇതിന്റെ പരിധിയിൽ കൊണ്ടുവരിക.
Also Read: ഉറക്കത്തിലെ കാഴ്ചകൾ ഇനി കൺമുന്നിൽ: മനുഷ്യന്റെ സ്വപ്നങ്ങൾ വീഡിയോ ആക്കാൻ AI-ക്ക് കഴിയുമോ?
2,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്ക് 0.3 ശതമാനം മുതൽ 0.5 ശതമാനം വരെ എം.ഡി.ആർ ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. സൗജന്യമായി യു.പി.ഐ സേവനങ്ങൾ നൽകുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഇത് തടസ്സമാണെന്നും ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾ ആകെയുള്ള ഇടപാടുകളുടെ 4 ശതമാനം മാത്രമാണ്. ചെറിയൊരു ഫീസ് ഈടാക്കുന്നതിലൂടെ പ്രതിവർഷം 5,000 കോടി മുതൽ 10,000 കോടി രൂപ വരെ അധിക വരുമാനം പേയ്‌മെന്റ് കമ്പനികൾക്ക് നേടാനാകും. കഴിഞ്ഞ ജൂലൈയിൽ മാത്രം രാജ്യത്ത് 29.9 ലക്ഷം കോടി രൂപയുടെ 2,360 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്.






