അരീക്കോട്: ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേരെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്രക്കാട്ടൂർ കുന്നത്ത് വീട്ടിൽ സഹദ് ബിനു (24), കാനാത്ത് കുണ്ടിൽ വീട്ടിൽ വിളയിൽ മുഹമ്മദ് ഇർഫാൻ (24) എന്നിവരെയാണ് അരീക്കോട് എസ് എച്ച്.ഒ വി. സിജിത്ത് അറസ്റ്റ് ചെയ്തത്.
ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികൾ പരാതിക്കാരനായ യുവാവിനെ പരിചയപ്പെട്ടത്. പ്രതികൾ പരാതിക്കാരനെ കടുങ്ങല്ലൂരിലേക്ക് വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി മുണ്ടുപറമ്പിലെ കോളേജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെവെച്ച് ഇരുവരും യുവാവിനെ കെട്ടിയിട്ട് അടിച്ചുപരിക്കേൽപിക്കുകയും ഭീഷണിപ്പെടുത്തി 50,000 രൂപ കൈക്കലാക്കുകയും ആയിരുന്നു. തുടർന്ന് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.